'പിണറായിയുടെ ആ കോൺഫിഡൻസാണ് തകർക്കേണ്ടത്', തൃക്കാക്കരയിലെ അടി വീണ്ടും കൊടുക്കണം: പികെ ഫിറോസ്
മലപ്പുറം: ശ്രീറാം വെങ്കിട്ടരാമൻ വിവാദങ്ങൾക്കിടെ ആലപ്പുഴ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ പിണറായി സർക്കാരിനെ വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പിണറായിക്ക് ആവശ്യം ജീവൻ പോയാലും ഏത് നെറികേടിനും കൂട്ടു നിൽക്കുന്നവരെയാണ് എന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. കേസ് തീര്‍പ്പാകുന്നതിന് മുന്‍പ് ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നല്‍കിയതിന് എതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇന്ന് ആലപ്പുഴ കളക്ടറായി ചുമതല ഏറ്റെടുക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തുമ്പോള്‍ കളക്ടറേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു.
പികെ ഫിറോസിന്റെ പ്രതികരണം: '' കേരള മുഖ്യമന്തി പിണറായി വിജയന് ആവശ്യം സത്യസന്ധരും സമർത്ഥരുമായ ബ്യൂറോക്രാറ്റുകളെയല്ല. മറിച്ച്, ജീവൻ പോയാലും ഏത് നെറികേടിനും കൂട്ടു നിൽക്കുന്നവരെയാണ്. ലോക് നാഥ് ബഹ്റ ഒരുദാഹരണമായിരുന്നു. ഒട്ടേറെ ഗൗരവമായ ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. എന്നിട്ടും ഏറെക്കാലം ഡി.ജി.പിയായി കൊണ്ടു നടന്നു.

ശിവശങ്കർ സ്വർണ്ണക്കടത്തിൽ ആരോപണ വിധേയൻ മാത്രമല്ല ഒട്ടേറെ കാലം ജയിലിലും കിടന്നതാണ്. പുനർ നിയമനം നൽകി കൂടെ കൂട്ടി. ഇതിന്റെ ഗുണമെന്താണെന്ന് വെച്ചാൽ ഇവർ കമ്മിറ്റഡ് ആയിരിക്കും. ആപത്ത് കാലത്ത് സഹായിച്ച ആൾ എന്ന നിലക്ക് പിണറായി വിജയനോട് എക്കാലവും വിനീത വിധേയനായിരിക്കും. ബ്യൂറോക്രസിയുടെ സഹായമില്ലാതെ ഇക്കാലത്ത് വഴിവിട്ട കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതിയുണ്ട്.
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീരാം വെങ്കട്ടരാമനെ ആലപ്പുഴയിൽ നിയമിച്ചതിന്റെ പിന്നിലെ സാംഗത്യവും മറ്റൊന്നല്ല. കലക്ടർ വഴങ്ങാതിരുന്നാൽ ഭരണകക്ഷിക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന കാര്യത്തിന് തോമസ് ചാണ്ടിയുടെ വിഷയം മാത്രം ഓർത്താൽ മതി. അത് കൊണ്ട് പ്രതിപക്ഷമോ ജനങ്ങളോ എത്ര ഒച്ചയുണ്ടാക്കിയിട്ടും കാരുമില്ല. തെരഞ്ഞെടുപ്പടുക്കുമ്പോൾ അൽപ്പം കിറ്റോ അവരെ കയ്യടിപ്പിക്കുന്ന രണ്ട് വർത്തമാനമോ പറഞ്ഞാൽ ജനവികാരം അനുകൂലമാക്കാനാവുമെന്ന കോൺഫിഡൻസാണ് പിണറായിയെക്കൊണ്ടിത് ചെയ്യിപ്പിക്കുന്നത്. ആ കോൺഫിഡൻസാണ് തകർക്കേണ്ടത്. തൃക്കാക്കരയിൽ കൊടുത്ത അടി കിട്ടുന്ന അവസരങ്ങളിലൊക്കെ വിനിയോഗിക്കുക എന്നത് മാത്രമാണ് പോം വഴി''.












Click it and Unblock the Notifications