പ്രളയക്കെടുതിക്കിടെ മജീദിന്‍റേയും റംലയുടെയും മകള്‍ മഞ്ജുവിന്‍റെ കല്യാണം.. വൈറല്‍
Recommended Video
മതത്തിന്‍റേയും ജാതിയുടേയും വേലിക്കെട്ടുകള്‍ പൊളിച്ച് മനുഷ്യര്‍ ഒന്നായാ കാഴ്ചയായിരുന്നു പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ മതവും ജാതിയും മറന്ന് കേരളം ഒന്നിച്ച് നിന്ന പ്രളയ ദുരിതകാലത്തിന് മുന്‍പും ഇത്തരം വേലിക്കെട്ടുകള്‍ പൊളിച്ച ചില കഥകള്‍ ഉണ്ടെന്നും അതിന്‍റെ ബാക്കി പത്രമായ ഒരു വിവാഹമാണ് താന്‍ ഇവിടെ പറയുന്നതെന്നും തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.
മുസ്ലീം ദമ്പതികളായ മജീദും റംലയും എടുത്തു വളര്‍ത്തിയ മകള്‍ മഞ്ജുവിനെ ഹിന്ദുമതാചാര പ്രകാരം നരസിംഹ ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിപ്പിച്ച അനുഭവമാണ് ഫിറോസ് പങ്കുവെച്ചത്. ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒരു കല്യാണക്കഥ
എന്റെ നാട്ടിൽ നടന്ന ഒരു കല്ല്യാണത്തെ കുറിച്ചാണ് പറയുന്നത്. ഈ പ്രളയക്കെടുതിയിലാണോ കല്ല്യാണത്തെ കുറിച്ച് പറയുന്നത് എന്ന് മുഖം ചുളിക്കാൻ വരട്ടെ. ഈ കല്യാണം വേറെയാണ്. ഇത് മജീദ്ക്ക, മകൾ മഞ്ജുവിനെ കല്യാണം കഴിപ്പിച്ച കഥയാണ്. കഥയല്ല കാര്യം!
മകള്‍ തന്നെ
കുന്ദമംഗലത്തിനടുത്തുള്ള പെരിങ്ങളത്തെ മജീദ്ക്കയും റംലത്തയും പത്താം വയസ്സു മുതൽ എടുത്തു വളർത്തിയതാണ് മഞ്ജുവിനെ. മകളെപ്പോലെയല്ല മകളായി തന്നെ.
ജുനൈദിന്‍റെ സഹോദരി
മകനും നിയോജക മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയുമായ ജുനൈദിന് അങ്ങനെ മഞ്ജു സഹോദരിയായി. എം.എൽ.ടി വരെ നല്ല വിദ്യാഭ്യാസവും നൽകി. ഒടുവിൽ ജോലിയും ലഭിച്ചു.
വിവാഹിതയായി
ഇന്ന് മഞ്ജുവിന്റെ വിവാഹമായിരുന്നു. എല്ലാം ഹിന്ദു മത ആചാര പ്രകാരം. കൂഴക്കോട് നരസിംഹ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. വിവാഹം ആഘോഷമാക്കാനായിരുന്നു നാട്ടുകാർ ആഗ്രഹിച്ചിരുന്നതെങ്കിലും പ്രളയക്കെടുതി മൂലം ഉപേക്ഷിച്ചു. എങ്കിലും നാട്ടുകാരും ഞങ്ങൾ കുറച്ചു പേരും സൽക്കാരത്തിൽ പങ്കാളികളായി.
വേലിക്കെട്ടുകള്‍ പൊളിച്ച്
മതത്തിന്റെയും ജാതിയുടെയും വേലി പൊളിച്ചെറിയാൻ പലർക്കും പ്രളയം വരേണ്ടി വന്നുവെങ്കിൽ ഇങ്ങിനെയും മനുഷ്യർ ഈ നാട്ടിലുണ്ടെന്നത് വലിയ പ്രതീക്ഷയാണ്. മജീദ്ക്കയെയും റംലത്തെയും കുടുംബത്തെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ഒപ്പം മഞ്ജുവിനും വരൻ സുബ്രഹ്മണ്യനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം