‘മുഖ്യമന്ത്രി’യാകാൻ കുഞ്ഞാലിക്കുട്ടിയും! അന്ത്യശാസനവും അവഗണിക്കപ്പെടുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി
ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കൾ പ്രതിച്ഛായ മിനുക്കലുമായി അരങ്ങ് തകർക്കുന്നതിനിടെ, ആ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി ചേർത്തുവെക്കുകയാണ് ചിലർ. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അസ്‌ലം മഷ്ഹൂർ തങ്ങളാണ് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞത്. മലപ്പുറം ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനത്തിനിടെ നടത്തിയ ഈ സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കുകയും ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം. കോൺഗ്രസിനുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ,രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വരുന്നതിനിടെ മുസ്ലിം ലീഗ് നേതാവിൻ്റെ പേര് പ്രഖ്യാപിച്ചത് മറ്റൊരു വിവാദത്തിനും വഴിയൊരുക്കി. ഒരു മതസംഘടനയുടെ ഔദ്യോഗിക പരിപാടിയില്‍ രാഷ്‌ട്രീയം പറഞ്ഞതാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

'സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ള ഒരു പ്രസ്ഥാനത്തിൻ്റെ സുവർണ്ണ ജൂബിലി വേദിയിൽ, മഹല്ലുകളുടെ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കേണ്ടതിന് പകരം മുഖ്യമന്ത്രി കസേരയെക്കുറിച്ച് ചർച്ച വരുന്നത് ജനാധിപത്യത്തിനും ആ സംഘടനയുടെ തന്നെ അന്തസ്സിനും വിരുദ്ധമാണ്’, 'ആത്മീയ വേദികൾ രാഷ്ട്രീയ പാർട്ടികളുടെ വാടകക്കെട്ടിടങ്ങളായി മാറുന്നത് അത്യന്തം അപകടകരമാണ്’, ഇത്തരം പെട്ടി പൊളിക്കൽ പ്രഖ്യാപനങ്ങൾ രാഷ്ട്രീയ ട്രോളുകൾക്ക് വഴിമാറുമ്പോൾ തകരുന്നത് സംഘടന പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത പാരമ്പര്യമാണ്’, 'ഇത് സുന്നി ഫെഡറേഷൻ മഹല്ല് മീറ്റിങ് ആണോ അതോ ലീഗിൻ്റെ പാർലമെൻ്ററി ബോർഡ് മീറ്റിങ്ങാണോ എന്ന് വല്ലാതെ കൺഫ്യൂഷൻ ആവുന്നുണ്ടല്’ തുടങ്ങിയ കമന്റുകളാണ് സമൂഹ മാധ്യമളിൽ നിറഞ്ഞത്.
അതേസമയം, യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ അധികാരം കോൺഗ്രസിനാണെന്ന് മുസ്ലിം ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 'മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് അവകാശവാദം ഉന്നയിക്കില്ല. കോൺഗ്രസ് ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും ലീഗ് അതിനെ പിന്തുണയ്ക്കും’ എന്നാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വ്യക്തമാക്കിയത്. മതസംഘടനകളുടെ വേദികളിൽ ഉയരുന്ന വൈകാരികമായ അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ രാഷ്ട്രീയ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ സതീശൻ, വേണുഗോപാൽ, ചെന്നിത്തല അനുകൂലികളായ സൈബർ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണങ്ങളിൽ ലീഗ് ശക്തമായ അതൃപ്‌തിയും രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് വിലയിരുത്തിയ ലീഗ്, ഒരു വ്യക്തിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനോട് വിയോജിക്കുന്നുമുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചർച്ച വിലക്കിയുള്ള കെപിസിസി അന്ത്യശാസത്തിന് ശേഷവും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം നീക്കങ്ങൾ സജീവമാകുന്നതിൽ ഹൈകമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സതീശൻ, വേണുഗോപാൽ, ചെന്നിത്തല എന്നിവർക്കായി പാട്ടും വിഡിയോയും ഫ്ലക്സും ഇറക്കിയതിനെ തുടർന്നാണ് അച്ചടക്ക വടിയുമായി കെപിസിസി എത്തിയത്. അതിനുശേഷവും ചെന്നിത്തലയെ പ്രകീർത്തിച്ച് ഇംഗ്ലീഷ് ദിനപ്പത്രത്തിലെ പരസ്യം വന്നതിൽ വിശദീകരണമാരാഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നു.
കെപിസിസി കർശന നിർദ്ദേശം നൽകിയിട്ടും മുഖ്യമന്ത്രി ചർച്ചകൾ അവസാനിപ്പിക്കാത്തത് അച്ചടക്കമില്ലായ്മയാണ് ഹൈകമാൻഡ് വിലയിരുത്തുന്നത്. ഇത് വോട്ടർമാർക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്നും ജനകീയ പ്രശ്നങ്ങളെക്കാൾ അധികാരം പങ്കിടുന്നതിലാണ് താൽപര്യമെന്നത് പാർട്ടിയോടുള്ള വിശ്വാസം തകർക്കുമെന്നും ഹൈകമാൻഡ് ചൂണ്ടിക്കാട്ടുന്നു.
ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രകൾ വിശദീകരിച്ച് ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ഞായറാഴ്ച സപ്ലിമെന്റിലാണ് 'ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ’ എന്ന തലക്കെട്ടിൽ പരസ്യസ്വഭാവത്തിൽ ഫോക്കസ് ഫീച്ചർ പ്രസിദ്ധീകരിച്ചത്. 'ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഞായറാഴ്ച സപ്ലിമെന്റിലാണ് ഫീച്ചർ പ്രസിദ്ധീകരിച്ചത്.
നാല് പതിറ്റാണ്ടിലേറെയായി സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപിച്ച നേതാവാണ് രമേശ് ചെന്നിത്തല എന്നതടക്കം പരാമർശങ്ങളും വ്യക്തി ജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും മൂഹൂർത്തങ്ങളുമടക്കം അടയാളപ്പെടുത്തിയുള്ള ഫീച്ചർ തയാറാക്കിയിരിക്കുന്നത് തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എ. പ്രജിൻബാബുവാണ്.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പഴയകാല സമരചിത്രങ്ങളുമടക്കം ഉൾപ്പെടുത്തി. താഴേത്തട്ടിൽ നിന്ന് അധികാരത്തിന്റെ ഇടനാഴികളിലേക്ക്, സംഘടന മനുഷ്യൻ, ജനകീയ നേതാവ്, പ്രതിപക്ഷത്തെ മൂർച്ചയേറിയ ശബ്ദം.. എന്നിങ്ങനെയാണ് ഫോക്കസ് ഫീച്ചറിലെ തലക്കെട്ടുകൾ. വോട്ടെണ്ണാൻ ദിവസങ്ങൾ മാത്രം ശേഷിക്കയുള്ള പരസ്യത്തിന് പിന്നിൽ പല സംശയങ്ങളും ഉയരുന്നുണ്ട്.












Click it and Unblock the Notifications