മഞ്ചേശ്വരത്ത് പ്രധാന എതിരാളി ബിജെപി; എൽഡിഎഫ് ഒരു ഘടകമേയല്ലെന്ന് കുഞ്ഞാലിക്കുട്ടി!
കാസർകോട്: ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളം ബിജെപിക്ക് മരീചികയാകുമെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതിന് യുഡിഎഫ് ഒറ്റക്കെട്ടായി ഒരുങ്ങിക്കഴിഞ്ഞു. ഒരുവിധ പ്രശ്‌നവും യുഡിഎഫില്‍ ഇല്ല. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വലിയ വിജയെ നേടുമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് ബിജെപിയാണ് യുഡിഎഫിന്റെ പ്രധാന എതിരാളി. എൽഡിഎഫ് അവിടെ ഒരു ഘടകമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തുവന്നത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരിയ വിഷയത്തിലും വികസന പ്രശ്‌നങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണുള്ളത്.

ഇടത് പക്ഷ സർക്കാറിനെതിരെ വിമർശനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായാണ് യുഡിഎഫ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളൊന്നും ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ടുകൊണ്ടുപോകാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ എം സി ഖമറുദീന്‍ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചു.

സിപിഎം മൂന്നാം സ്ഥാനത്ത്
ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് കളക്‌ട്രേറ്റിലുള്ള ഡെപ്യൂട്ടീ കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 2006 ലെ വിജയത്തിന് ശേഷം പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന മഞ്ചേശ്വരം പിടിക്കാന്‍ ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ശങ്കര്‍ റേയായിരുന്നു സിപിഎം നിയോഗിച്ചിരിക്കുന്നത്.

പ്രതീക്ഷയിൽ ഇടത് മുന്നണി
സിഎച്ച് കുഞ്ഞമ്പുവിന് ശേഷം ശങ്കര്‍ റേയിലുടെ വിജയം പിടിച്ചെടുക്കാമെന്ന് വലിയ പ്രതീക്ഷയിലാണ് ഇടതുമുന്നണി.യുഡിഎഫിലേതിനൊപ്പം തന്നെ ബിജെപി വോട്ടുകളില്‍ വലിയ തോതില്‍ വിള്ളലുണ്ടാക്കാന്‍ ശങ്കര്‍ റേക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച എന്‍മകജെ പഞ്ചായത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിക്കൊണ്ടാണ് ശങ്കര്‍ റേ തിരഞ്ഞെുടപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും.

ജില്ല നേതൃത്വത്തിന്റെ ശുപാർശ തള്ളി
രവീശ തന്ത്രി കുണറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിൽ കാസർകോട് ജില്ല നേതൃത്വത്തിൽ തന്നെ വിള്ളലുണ്ടായിട്ടുണ്ട്. ജില്ല നേതൃത്വം ശുപാർശ ചെയ്ത സ്ഥാനാർത്തി ലിസ്റ്റിൽ രവീശ തന്ത്രി കുണ്ടാർ ഉണ്ടായിരുന്നില്ലെന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണമായത്. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണ്ഡലം സെക്രട്ടറി സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനായിരുന്നു ജില്ല നേതൃത്വം ശുപാർശ ചെയ്തത്.

ബിജെപിക്കുള്ളിൽ പ്രതിഷേധം
രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധമാണ് കാസര്‍കോട് ബിജെപിയില്‍ പരസ്യമായി നടന്നത്. ജനറല്‍ സെക്രട്ടറി എല്‍ ഗണേഷിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു. കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്. നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മംഗളൂരുവിലെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് രവീശ തന്ത്രി കുണ്ടാറിനെ സ്ഥാനാർത്ഥിയായി കേന്ദ്ര നേതൃത്വം തീരമാനിച്ചതെന്നാണ് സൂചനകൾ.












Click it and Unblock the Notifications