കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്; എംപി സ്ഥാനം രാജിവയ്ക്കും...? നേതൃയോഗത്തിൽ തീരുമാനമായാല്‍ പ്രഖ്യാപനം
കോഴിക്കോട്: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അദ്ദേഹം തന്നെ അതില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇനി, ഇതില്‍ ഔദ്യോഗിക തീരുമാനം മാത്രമേ വരാന്‍ ശേഷിക്കുന്നുള്ളു.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് മുസ്ലീം ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഫിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താതിരുന്നതും കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തിക്കുന്നതിന് ഒരു കാരണമായി മാറിയിരിക്കുകയാണ്. വിശദാംശങ്ങള്‍...
മലപ്പുറം എംപി
ഇ അഹമ്മദിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ മുസ്ലീം ലീഗ് തീരുമാനിക്കുകയായിരുന്നു. അന്ന് വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവും ആയിരുന്നു മുസ്ലീം ലീഗ് കക്ഷി നേതാവും ആയിരുന്നു പികെ കുഞ്ഞാലിക്കുട്ടി.
ദേശീയ രാഷ്ട്രീയത്തില്‍
തുടര്‍ന്ന് 2019 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി തന്നെ മലപ്പുറത്ത് നിന്ന് മത്സരിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കേന്ദ്രത്തില്‍ യുപിഎ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു നീക്കം.
കേന്ദ്രത്തില്‍ പരാജയം
എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിഎ വന്‍ പരാജയം ഏറ്റുവാങ്ങി. കേരളത്തില്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഇതോടെയാണ്, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്താനുള്ള നീക്കം തുടങ്ങിയത്. ഇതിനിടെ പല നിര്‍ണായക വേളകളിലും പാര്‍ലമെന്റില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യവും വിവാദങ്ങള്‍ക്ക് വഴിവച്ചു.
തീരുമാനം ബാക്കി
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്താനുള്ള തീരുമാനം ആയിക്കഴിഞ്ഞതായാണ് സൂചന. ഇനി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മതിയാകും. നേതൃതതലത്തില് ധാരണയായിക്കഴിഞ്ഞാല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കും.
രാജിവച്ചാല്‍
കുഞ്ഞാലിക്കുട്ടി രാജിവച്ചാല്‍ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. അപ്പോള്‍ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്നതും നിശ്ചയിക്കേണ്ടതായിട്ടുണ്ട്. പാര്‍ട്ടി അണികള്‍ തീരുമാനത്തെ ഏത് തരത്തിലായിരിക്കും സ്വീകരിക്കുക എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
യുഡിഎഫിനെ ശക്തിപ്പെടുത്താന്‍
നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ആണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് എന്നാണ് വാദം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട പരാജയവും ഇതിന് ഒരു കാരണമായി ഉന്നയിക്കപ്പെടുന്നുണ്ട് എന്ന് മാത്രം.
എതിര്‍പ്പുയരും
ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് എംപി സ്ഥാനം രാജിവയ്ക്കുമ്പോള്‍ അത് പാര്‍ട്ടി അണികളില്‍ മുറുമുറുപ്പുണ്ടാക്കും എന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ഭരണം ലഭിക്കാനുള്ള സാഹചര്യം മനസ്സിലാക്കിയാണ് എംപി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നേതൃത്വത്തിന്റെ താത്പര്യം
എന്തായാലും മുസ്ലീം ലീഗ് നേതൃത്വവും താത്പര്യപ്പെടുന്നത് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരണം എന്ന് തന്നെയാണ്. നേരത്തെ ഉന്നതാധികാര സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകളെ ഏകോപിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയോളം പോന്ന മറ്റൊരാള്‍ മുസ്ലീം ലീഗില്‍ ഇല്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
Recommended Video