മുത്തലാഖിൽ കുടുങ്ങി കുഞ്ഞാലിക്കുട്ടി, വിശദീകരണവുമായി രംഗത്ത്, കല്യാണത്തെക്കുറിച്ച് മിണ്ടാട്ടമില്ല!
മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ മകന്റെ കല്യാണം കൂടാന്‍ പികെ കുഞ്ഞാലിക്കുട്ടി എംപി പോയ സംഭവത്തില്‍ ലീഗിനുളളില്‍ അതൃപ്തി പുകയുന്നു. ലീഗിന്റെ രണ്ടാമത്തെ എംപിയായ ഇടി മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ബില്ലിന് എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ എത്താതെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വിവാഹ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.
ലീഗിന് അകത്തും പുറത്തും വിവാദം കത്തുന്നതിനിടെ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഞാൻ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ല. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ ഞാനും, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഞാൻ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത് എന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വിവരം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത് അടുത്ത ബന്ധുവിന്റെ വിവാഹം ഉളളത് കൊണ്ടാണ് കുഞ്ഞാലിക്കുട്ടി വിട്ട് നിന്നത് എന്നതാണ്. വിഷയം വരും ദിവസങ്ങളില്‍ ലീഗിന് അകത്ത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.