ഞങ്ങളുടെ ക്ഷേത്രത്തിൽ തന്ത്രിപ്പണി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ തീരുമാനിക്കേണ്ട, രാഹുലിന് മറുപടി
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കം വഴി തുറന്നത് മറ്റൊരു പ്രശ്നത്തിലേക്ക് കൂടിയായിരുന്നു. ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന നിര്‍ണായകമായ ചോദ്യം. ശബരിമലയുടെ ഉടമസ്ഥാവകാശം തന്ത്രി കുടുംബത്തിനല്ല, മറിച്ച് മലയരയര്‍ക്കാണ് എന്നാണ് വാദം ഉയര്‍ന്നത്. ഉടമസ്ഥാവകാശം തിരികെ ചോദിച്ച് മലയരയര്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്.
യുവതി പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്ന തന്ത്ര കുടുംബത്തിന്റെ ശബരിമലയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുപ്പടുകയാണ്. അതിനിടെയാണ് മലയരര്ക്കൊപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാനുളള രാഹുല്‍ ഈശ്വറിന്റെ ശ്രമങ്ങള്‍. രാഹുല്‍ ഈശ്വറിന് ചുട്ട മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് ഐക്യ മലയരയ മഹാസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ്.
ശബരിമലയുടെ ഉടമസ്ഥർ
മലയരയര്‍ക്ക് ശബരിമലയിലെ ഉടമസ്ഥാവകാശം അനുവദിച്ച് കൊടുക്കുക എന്നതിനര്‍ത്ഥം താഴമണ്‍ തന്ത്രി കുടുംബം മലയിറങ്ങുക എന്നതാണ്. ശബരിമലയില്‍ പൂജ ചെയ്യാനടക്കമുളള അവകാശങ്ങള്‍ക്ക് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മലയരയര്‍ ശബ്ദമുയര്‍ത്തുന്നത്. എന്നാല്‍ ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുളള അവകാശമാണ് മലയരയര്ക്കുളളത് എന്നതാണ് അയ്യപ്പ ധര്‍മ സേന പ്രസിഡണ്ട് രാഹുല്‍ ഈശ്വറിന്റെ നിലപാട്.
മകര വിളക്ക് തെളിയിക്കൽ
മകരവിളക്ക് തെളിയിക്കാനുളള അവകാശം മലയരയന്മാര്ക്ക് വിട്ട് നല്‍കണം എന്ന് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ കൂടുതല്‍ അവകാശങ്ങളുണ്ട് എന്ന് പറഞ്ഞ് മലയരയ വിഭാഗത്തെ സിപിഎം തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. സിപിഎം ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും അതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുകയുണ്ടായി.
മുഖമടച്ച് മറുപടി
എന്നാല്‍ രാഹുല്‍ ഈശ്വറിന് മുഖമടച്ച മറുപടി നല്‍കിയിരിക്കുകയാണ് പികെ സജീവ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: രാഹുൽ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതൽ മല അരയർക്കു നൽകണമെന്നും മറ്റവകാശങ്ങൾ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്. ഞങ്ങടെ പൂർവികരുടെ ആരാധനാലയത്തിൽ നിങ്ങൾക്കെന്തു കാര്യം.
നിങ്ങൾ തീരുമാനിക്കേണ്ട
ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും. വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട.... പ്ലീസ് എന്നാണ് പികെ സജീവ് കുറിച്ചിരിക്കുന്നത്.
അയ്യപ്പൻ മലയരയൻ
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കത്തുന്നതിനിടെയാണ് ശബരിമലയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് മലയരയര്‍ രംഗത്ത് വന്നത്. ശബരിമല ക്ഷേത്രത്തിന്റെ അവകാശികള്‍ മലയരയ വിഭാഗം ആണെന്നും 1902ല്‍ തന്ത്രികുടുംബം ശബരിമലയിലെത്തി തങ്ങളുടെ അവകാശങ്ങള്‍ കയ്യടക്കി തങ്ങളെ പുറത്താക്കി എന്നുമാണ് ഇവര്‍ പറയുന്നത്. അയ്യപ്പന് മലയരയനായിരുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.
തന്ത്രി കുടുംബം കയ്യടക്കി
മലയരയനായിരുന്ന അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. ക്ഷേത്രത്തിലെ പ്രാചീനമായ ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ശബരിമലയിലെ ഉടമസ്ഥാവകാശം മലയരയര്‍ക്ക് തിരികെ നല്‍കണമെന്ന് പൊതുസമൂഹത്തില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. അവകാശത്തര്‍ക്കം സുപ്രീം കോടതിക്ക് മുന്നിലെത്തുന്നത് ശബരിമലയുടെ ഇന്നത്തെ അവകാശികള്‍ക്ക് വലിയ വെല്ലുവിളിയാകും.
ഫേസ്ബുക്ക് പോസ്റ്റ്
പികെ സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല വിഷയത്തിൽ സ്തംഭിച്ച് നിയമസഭ, പ്ലക്കാർഡുകളും ബാനറും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം