നിലപാടില്ലാത്ത വിവരദോഷികള്‍... സ്ത്രീപീഡന പരാതിയില്‍ യെച്ചൂരിയെ കുറ്റപ്പെടുത്തി പികെ ശശി
പാലക്കാട്: സിപിഎമ്മിന്റെ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദമേറുന്നു. അതിനിടെ നടപടിയൊഴിവാക്കാന്‍ എല്ലാ അടവും പയറ്റി നോക്കുകയാണ് പികെ ശശി. തനിക്കെതിരെ പീഡന പരാതിയുണ്ടെന്ന് സ്ഥിരീകരിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിവരദോഷി എന്നാണ് ശശി വിശേഷിപ്പിച്ചത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.
അതേസമയം അദ്ദേഹത്തിനെതിരെ നടപടി തുടങ്ങി കഴിഞ്ഞതായി വൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്ര ഗുരുതരമായൊരു കേസ് പോലീസിന് കൈമാറാതെ പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നതില്‍ എതിര്‍പ്പ് രൂക്ഷമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരികയും അദ്ദേഹത്തിനെതിരെ ശക്തമായ നടപടിയെടുക്കുകയും ചെയ്തില്ലെങ്കില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാകും.
നിലപാടില്ലാത്ത വിവരദോഷികള്‍
നിലപാടില്ലാത്ത ചില വിവര ദോഷികളാണ് പാര്‍ട്ടിയിലെ കാര്യം പുറത്ത് പറയുന്നതെന്ന് പികെ ശശി എംഎല്‍എ കുറ്റപ്പെടുത്തിയിരുന്നു. ഇത് യെച്ചൂരിയെ ലക്ഷ്യമിട്ടായിരുന്നു. പിണറായി വിഭാഗത്തിനെതിരെ യെച്ചൂരി നേരത്തെ തന്നെ നിലപാടെടുത്തതാണ്. അതുകൊണ്ടാണ് ശശിയെ വേട്ടയാടാന്‍ അദ്ദേഹം കൂട്ടുനില്‍ക്കുന്നതെന്നാണ് എംഎല്‍എയുടെ അനുയായികള്‍ പറയുന്നത്. വിവരമില്ലാത്തവര്‍ പറയും. എന്നാല്‍ താന്‍ പാര്‍ട്ടി കാര്യങ്ങളൊന്നും പുറത്തുപറയില്ലെന്നും എംഎല്‍എ പറഞ്ഞു.
ഒടുവില്‍ തിരുത്തി
അധികം വൈകാതെ തന്നെ ഈ പ്രസ്താവന ശശി പിന്‍വലിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയുകയും ചെയ്തു. യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അതാണ് ശരി. നേതാക്കള്‍ പറഞ്ഞാല്‍ അന്വേഷണ നേരിടും. വിവരദോഷിയെന്ന് വിളിച്ചത് പാര്‍ട്ടിയിലെ ആരെയുമല്ല. പാര്‍ട്ടി പറയുന്നതാണ് പൂര്‍ണമായും ശരിയെന്നും ശശി പറഞ്ഞു. അതേസമയം നടപടിയൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയുള്ള ഈ പ്രസ്താവന ശരിയായില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം തിരുത്തിയത്.
യെച്ചൂരി പറഞ്ഞതിങ്ങനെ
പികെ ശശിക്കെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്. വേണ്ട നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞിരുന്നു. അതേസമയം യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന് എംഎല്‍എ ആവര്‍ത്തിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് വലിയവനായാലും ചെറിയവനായാലും ആരെക്കുറിച്ചും പരാതി ലഭിച്ചാല്‍ അത് പരിശോധിക്കാന്‍ പാര്‍ട്ടിക്കറിയാം. പരാതി തനിക്കെതിരെ ആണെങ്കില്‍ അത് നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി പറഞ്ഞു.
പാര്‍ട്ടി കൈകാര്യം ചെയ്യും
പാര്‍ട്ടി തനിക്കെതിരായ പരാതി കൃത്യമായി പരിശോധിക്കും. ഞാന്‍ ഇവിടത്തെ എംഎല്‍എയാണ്. എന്റെ ചെറുതല്ലാത്ത പൊതുജീവിതം എല്ലാവര്‍ക്കും അറിയാം. എനിക്ക് ആരോടും പ്രതിഷേധമില്ല. എന്നെ അറിയാവുന്ന ആളുകള്‍ക്ക് ഇതെല്ലാം അറിയാം. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പേര് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല. അതേസമയം കാര്യങ്ങള്‍ ചോദിച്ച് ചോദിച്ച് എന്നെ വെട്ടിലാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലൊന്നും എന്നെ വീഴ്ത്താന്‍ സാധിക്കില്ലെന്നും എംഎല്‍എ പറഞ്ഞു.
നടപടി ആരംഭിച്ച് കഴിഞ്ഞു
ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പാര്‍ട്ടി നടപടി തുടങ്ങിയെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അതേസമയം പരാതി കിട്ടിയെന്ന് അവര്‍ ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നത്. തെറ്റുപ്പറ്റിയാല്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പറഞ്ഞു. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എസ്ആര്‍പി പറഞ്ഞു.
മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല
സിപിഎം മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ലെന്ന് ശശി വീണ്ടും ആവര്‍ത്തിച്ചു. തെറ്റുണ്ടെന്ന് പാര്‍ട്ടി ബോധ്യപ്പെടുത്തിയാല്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കും. വലതുപക്ഷത്തെ നേതാക്കള്‍ വരെ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. എനിക്ക് ചോദിക്കാനുള്ളത് അവരുടെ കൈയ്യില്‍ എനിക്കെതിരായ പരാതി ലഭിച്ചിട്ടുണ്ടോ? അച്ചടക്ക നടപടിയുണ്ടെങ്കില്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. തന്റെ നിലപാട് മുമ്പ് വ്യക്തമാക്കിയതാണ്. ഇനി അത് ആവര്‍ത്തിക്കില്ലെന്നും ശശി പറഞ്ഞു.
അണികളെ നിരത്തി പ്രതിരോധം
പോലീസ് ഈ കേസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് സൂചന. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മൊഴിയെടുക്കലിന് മുന്നോടിയായിട്ടാണ് ഈ നീക്കം. അതേസമയം യുവതിയുമായുള്ള ഒത്തുതീര്‍പ്പ് നടക്കാത്തതിനാല്‍ ശശി പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തം അണികളെ നിരത്തി ഇതിനെ നേരിടാനാണ് നീക്കം. എന്നാല്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി അനിവാര്യമാണെന്ന് യുവതിയുടെ കുടുംബവും അവരോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി നേതാക്കളും പറയുന്നു.
പുരുഷന്മാരായ സഹയാത്രക്കാരിൽ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടി, കേരള പോലീസിന് നന്ദി
രാജ്യത്ത് ഇന്ധന വില കുത്തനെ കുറയും.. മോദിയുടെ ചരിത്ര പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം