ശബരിമലയിൽ തുല്യനീതി.. ശശിക്ക് വേണ്ടി നീതി വിഴുങ്ങൽ, സിപിഎം പ്രതിരോധത്തിൽ
ഷൊര്‍ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ തുല്യനീതിയും പുരോഗമനവും നവോന്ഥാനവും പ്രസംഗിക്കുന്ന സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുകയാണ് ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് എതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതി. പാര്‍ട്ടിക്ക് യുവതി നല്കിയ പരാതിയില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല.
ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനടക്കം നവോന്ഥാന പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ പികെ ശശിയാണ് പാര്‍ട്ടിയുടെ നവോത്ഥാന ജാഥ നയിക്കുന്നത് എന്നതാണ് വിരോധാഭാസം. പികെ ശശിയുടെ പേരില്‍ പാര്‍ട്ടിക്കുളളില്‍ത്തന്നെ വിമര്‍ശനം പുകയുകയാണ്.
തുല്യനീതിയും പികെ ശശിയും
ശബരിമല വിഷയത്തിലെ തുല്യനീതി വാദവും സ്വന്തം പാര്‍ട്ടിയിലെ വനിതാ അംഗത്തിന് നീതി ലഭ്യമാക്കുന്നതില്‍ കാണിക്കുന്ന ഇരട്ടത്താപ്പും സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശി തന്നോട് അപമര്യാദയായി പെരുമാറി എന്ന് ഡിവൈഎഫ്ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് അടക്കം പരാതി നല്‍കിയിട്ടും നടപടി ഇഴച്ചലില് ആണ്. അതു മാത്രമല്ല പാര്‍ട്ടി പൊതുവേദികളില്‍ നിന്ന് ആരോപണ വിധേയനെ മാറ്റി നിര്‍ത്താന്‍ പോലും സിപിഎം തയ്യാറായിട്ടില്ല.
ജാഥാ നായകൻ
ലൈംഗിക പീഡന ആരോപണം നേരിടുന്ന പികെ ശശിയാണ് ശബരിമല വിഷയത്തില്‍ തുല്യനീതിയും നവോത്ഥാനവും ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളള സിപിഎമ്മിന്റെ കാല്‍നട ജാഥയ്ക്ക് നേതൃത്വം നല്‍കുന്നതും. ശശിലെ പാര്‍ട്ടിയുടെ മുഖമായി പൊതുവേദികളില്‍ അവതരിപ്പിക്കുന്നതിന് എതിരെ യുവതി യെച്ചൂരിക്ക് അടക്കം പരാതി നല്‍കിയിട്ടും സംസ്ഥാന നേതൃത്വം അത് പരിഗണിച്ച മട്ടില്ല. പാര്‍ട്ടിക്കുളളില്‍ നിന്നടക്കം ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ് ശശിക്ക് നല്കുന്ന സംരക്ഷണം.
മാറ്റി നിർത്തേണ്ടതില്ല
യുവതിയുടെ പരാതിയില്‍ ഇതുവരെ നടപടിയൊന്നും വരാത്തതിനാല്‍ മാറ്റി നിര്‍ത്തേണ്ടതില്ല എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ശബരിമല വിഷയത്തിലെ സിപിഎം നിലപാട് വിശദീകരിക്കാനുളള ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജാഥ കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന് ഉദ്ഘാടനം ചെയ്ത ജാഥ നാല് ദിവസം ഇരുപത് സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച ഷൊര്‍ണൂരിലാണ് സമാപിക്കുക.
ആദ്യ ദിനം കല്ലുകടി
ശശിയുടെ കാല്‍നട ജാഥയുടെ ആദ്യ ദിനം തന്നെ കല്ലുകടിയുണ്ടായത് സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം ചന്ദ്രന് പിന്മാറി. പീഡനപരാതിയുമായി ബന്ധപ്പെട്ട് ശശിയെ പാര്‍ട്ടി വേദികളില്‍ വിമര്‍ശിച്ചിട്ടുളള നേതാവാണ് എം ചന്ദ്രന്. അതേസമയം ശശിക്കെതിരെ ഡിവൈഎഫ്ഐ പുലര്‍ത്തുന്ന തന്ത്രപരമായ മൗനവും വിമര്‍ശിക്കപ്പെടുകയാണ്.
കടുത്ത നടപടിയുണ്ടാവില്ല
ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. പികെ ശശിയെ സംരക്ഷിക്കുന്നു എന്ന ആരോപണം നേരിടുന്ന മന്ത്രി എകെ ബാലനടക്കമാണ് അന്വേഷണ കമ്മീഷനിലുളളത്. കടുത്ത നടപടിയെടുത്താല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ട സാഹചര്യമുണ്ടാകും എന്നതിലാല്‍ ഏരിയ കമ്മിറ്റിയിലേക്കോ ബ്ലോക്കിലേക്കോ തരംതാഴ്ത്തല്‍ പോലുളള നടപടിയുണ്ടാകാനേ സാധ്യതയുളളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!