തിരിച്ചടിച്ച് പികെ ശശിയുടെ "ചാരിത്ര്യ പ്രസംഗം".. സോഷ്യല്‍ മീഡിയയില്‍ വൈറല്‍.. വീഡിയോ
സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തി പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തലപ്പൊക്കിയിരിക്കുകയാണ് ലൈംഗികാരോപണം. ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായാണ് ലൈംഗികാരോപണം ഉയര്‍ന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത് ഡിവൈഎഫ്ഐ വനിതാ നേതാവാണ് എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാല്‍ പരാതിയില്‍ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാതായതോടെ വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്കി. ഇതോടെയാണ് ലൈംഗികാരോപണ പരാതി വാര്‍ത്തയായത്. എന്നാല്‍ ഇരയെ സംരക്ഷിക്കാതെ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇതുവരേയും സ്വീകരിച്ചത്.
സ്ത്രീ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിഞ്ഞുവെന്നുമുള്ള വാദങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെ പികെ ശശി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദന ആയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം നിരത്തി ശശി നടത്തുന്ന പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പരിഹാസം
പീഡനക്കേസില്‍ പെട്ടവര്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നെന്നായിരുന്നു ശശി നിയമസഭയില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരിഹാസം. ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ അതേ ചോദ്യം ശശിയോട് തന്നെ ഉന്നയിക്കുകയാണ് ചിലര്‍.
പാര്‍ട്ടിക്ക് പാരയായി
2017 മെയ് അഞ്ചിന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷത്തെ പരിഹസിച്ചായിരുന്നു ശശിയുടെ പ്രസംഗം. പ്രസംഗത്തിനിടെ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസുകള്‍ എടുത്തിട്ട് അലക്കിയ ശശി സിപിഎമ്മിനെ സ്ത്രീ സംരക്ഷണത്തെ കുറിച്ച് പഠിപ്പിക്കാന്‍ വരേണ്ടെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്. പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ
ചാരിത്ര്യ പ്രസംഗം
അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെൺകുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ ഇതിനെയെല്ലാം കടുത്തിവെട്ടുന്ന കാര്യമാണ് സര്.
സന്തോഷമുണ്ട്
എന്തായാലും ശരി, സ്ത്രീകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് അവരെ ബഹുമാനിക്കേണ്ടതിനെ സംബന്ധിച്ച് അഭിപ്രായം പറയാൻ കോൺഗ്രസുകാർക്ക് ഇപ്പോഴെങ്കിലും അഭിപ്രായം പറയാന്‍ തോന്നിയതിൽ വലിയ സന്തോഷമുണ്ട്.
പീഡിപ്പിച്ചത്
ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദൾ വൊളന്റിയറെ മഞ്ചേരിയിലേക്ക് കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാർട്ടിയല്ല!
നല്ല സുഖമാണ്
അവർ സ്ത്രീത്വത്തെപ്പറ്റിപറയുമ്പോൾ അത് കേൾക്കാൻ നല്ല സുഖമാണ്. സ്വന്തം പാർട്ടി ഓഫിസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കൻമാരുടെ പാർട്ടിയല്ലേ.. ഇതെല്ലാം നല്ല കാര്യമാണ്.
കയ്യടയാളം
വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കയ്യടയാളം പതിപ്പിച്ച, മഹാൻമാരിൽ മഹാൻമാരുടേതല്ലേ നിങ്ങളുടെ പാർട്ടി.
സാരോപദേശം വേണ്ട
അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാൻ നടക്കുന്നത്.. നിങ്ങളുടെ സാരോപദേശം ഞെങ്ങള്‍ക്ക് വേണ്ട , ഏതാണ് തെറ്റ് ഏതാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം കാക്കയേയും കിളികളേയും തിരിച്ചറിയാനുള്ള ശക്തി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്.