പീഡന പരാതിയിന്മേൽ പികെ ശശി പുറത്ത്, ഷൊർണൂർ എംഎൽഎയെ സിപിഎം 6 മാസത്തേക്ക് പുറത്താക്കി
Recommended Video
തിരുവനന്തപുരം: പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സസ്പെന്ഷന്. ആറ് മാസത്തേക്കാണ് പികെ ശശിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിന്മേലാണ് ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരെയുളള നടപടി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഎമ്മിന്റെ ഭരണഘടന പ്രകാരമുളള ഏറ്റവും പ്രധാനപ്പെട്ട അച്ചടക്ക നടപടി തന്നെയാണ് എംഎല്‍എയ്ക്കെതിരെ പാര്‍ട്ടിയെടുത്തിരിക്കുന്നത്.
ബാലഭാസ്കറിനെ കാറിന്റെ പിൻസീറ്റിൽ കണ്ടു, കൊല്ലത്ത് വെച്ച് അർജുൻ ജ്യൂസ് വാങ്ങിക്കൊടുത്തു, പുതിയ മൊഴി
ജില്ലാ കമ്മിറ്റി അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുക പോലുളള നടപടി മാത്രമേ ഉണ്ടാകൂ എന്ന് കരുതപ്പെട്ടിരുന്നയിടത്താണ് സിപിഎം കടുത്ത നടപടി തന്നെയെടുത്തിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷം പികെ ശശി വിഷയം ഉന്നയിക്കുന്നത്, ശബരിമല വിഷയത്തില്‍ പുരോഗനാത്മക നിലപാടെടുത്തിട്ടുളള സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും എന്നുളളത് കൊണ്ട് കൂടിയാണ് കടുത്ത നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ശശിക്കെതിരെ വനിതാ നേതാവ് പരാതിയുമായി മുന്നോട്ട് വന്നത്. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ശശിക്കെതിരെയാണ് അന്വേഷണ കമ്മീഷന് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ പരാതിക്കാരിക്ക് നേരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്നും ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്നുമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ശശി കുറ്റക്കാരനാണ് എന്ന് വിലയിരുത്തിയാണ് കടുത്ത നടപടിയിലേക്ക് തന്നെ സിപിഎം കടന്നിരിക്കുന്നത്. പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണ് എന്നും പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും കൈയും നീട്ടി സ്വീകരിക്കുന്നു എന്നാണ് പികെ ശശിയുടെ ആദ്യ പ്രതികരണം. 6 മാസം കഴിഞ്ഞ് ശശിക്ക് പാര്‍ട്ടിയിലേക്ക് തിരികെ വരാം. എന്നാല്‍ പ്രാഥമിക അംഗത്വം അടക്കമെടുത്ത് ഒന്നില്‍ നിന്ന് തുടങ്ങേണ്ടതായി വരും. ശശിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന വിമർശനം നേരിടുകയും വിഎസ് അച്യുതാനന്ദൻ അടക്കം കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം പുറത്താക്കൽ നടപടിയിലേക്ക് കടന്നത്.