വിളനിലം മുതല്‍ വീരമണികണ്ഠന്‍ വരെ... സര്‍വ്വകലാശാല തലപ്പത്തെ വ്യാജ 'ഡോക്ടര്‍മാര്‍'
തിരുവനന്തപുരം: ശാസ്ത്രം പുരോഗമിക്കുമ്പോള്‍ ഗവേഷണങ്ങളും ഗവേഷണ രീതികളും പുരോഗമിക്കേണ്ടതാണ്. എന്നാല്‍ വ്യാജ ഗവേഷണ പ്രബന്ധങ്ങള്‍ കൊണ്ട് ഡോക്ടറേറ്റ് നേടാമെന്നാണ് പലരും ചിന്തിക്കുന്നത്. ഡോക്ടറേറ്റ് നല്‍കുന്ന സര്‍വ്വകലാശാലകളുടെ തലപ്പത്തുള്ളവരും ഇത്തരം വ്യാജ 'ഡോക്ടര്‍'മാരാണെങ്കിലോ...
കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലറുടെ ഗവേഷണ പ്രബന്ധം കോപ്പിയടിയാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. മറ്റ് പലരും കഷ്ടപ്പെട്ട് ചെയ്ത ഗവേഷണ ഫലങ്ങള്‍ പകര്‍ത്തിയെഴുതിയാണ് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രൊ വൈസ് ചാന്‍സലറായ വി വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധത്തിന്റെ 63 ശതമാനവും ഇത്തരത്തിലുള്ള പകര്‍ത്തിയെഴുത്തത്രെ.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ജോണ്‍ വി വിളനിലമാണ് വ്യാജ ഡോക്ടറേറ്റിന്റെ പേരില്‍ കേരളത്തില്‍ ആദ്യം പ്രതിക്കൂട്ടിലാകുന്നത്. ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത് സസ്സക്‌സ് കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്നായിരുന്നു. എന്നാല്‍ ഇതിന് അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാദമിക കാര്യങ്ങള്‍ക്ക് ഈ ഡോക്ടറേറ്റ് ബിരുദം ഉപയോഗിക്കരുതെന്ന് സസ്സക്‌സ് കോളേജ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.
വിളനിലത്തിന്റെ കാര്യം ആദ്യ ഗവേഷണ ബിരുദത്തില്‍ അവസാനിക്കുന്നില്ല. ആംസ്റ്റര്‍ഡാം സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ രണ്ടാമത്തെ ഡോക്ടറേറ്റ് ബിരുദവും ഭഗല്‍പുരില്‍ നിന്ന് ജേര്‍ണലിസത്തില്‍ നേടിയ ഡി ലിറ്റ് ബിരുദവും സംശയത്തിന്റെ നിഴലിലാണെന്നാണ് പറയപ്പെടുന്നത്.
ഗവേഷണങ്ങളുടെ മോഷണവും, അതുപയോഗിച്ച് ഉന്നത സ്ഥാനങ്ങള്‍ കൈക്കലാക്കുന്നതും ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ കുമയൂണ്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ ബിഎസ് രജ്പുത്തിന് കോപ്പിയടിച്ച ഗവേഷണ പ്രബന്ധത്തിന്റെ പേരില്‍ ജോലി തന്നെ നഷ്ടപ്പെട്ടു.
കോപ്പിയടിയെ 'പ്ലേജിയറിസം' എന്നാണ് വിളിക്കുന്നത്. കാലം പുരോഗമിച്ചപ്പോള്‍ പലയിടത്ത് നിന്ും കോപ്പിയടിക്കാന്‍ സൗകര്യങ്ങള്‍ കൂടിയെങ്കിലും അതിനേയും കവച്ചുവക്കുന്നതാണ് ശാസ്ത്രത്തിന്റെ പുരോഗതി. പ്ലേജിയറിസം കണ്ടുപിടക്കാന്‍ ഇന്ന് സോഫ്റ്റ് വെയറുകള്‍ ഇന്ന് ലഭ്യമാണ്. പല കോപ്പിടയികളും ഇപ്പോള്‍ തുടക്കത്തിലേ പിടിക്കുന്നത് ഇത്തരം സോഫ്റ്റ് വെയറുകളാണ്.