ഉത്സവ സീസണുകളിൽ വിമാനക്കമ്പനികളുടെ കൊള്ള; കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പിണറായി
തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തില്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഉത്സവസീസണുകളിൽ വിമാന യാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്നത് പതിവാണ്.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനക്കൂലി നിജപ്പെടുത്തണമെന്നും, കൂടുതല്‍ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവധി സീസണിലെ തിരക്ക് കുറയ്ക്കാന്‍ വിദേശ വിമാന കമ്പനികൾക്ക് ഹ്രസ്വകാലത്തേക്ക് കൂടുതൽ സർവ്വീസ് നടത്താൻ അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് റംസാന്‍ വേളയില്‍ അഞ്ചും ആറും ഇരട്ടി നിരക്കാണ് വിമാന കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്. പെരുന്നാളിന് നാട്ടില്‍ വരേണ്ട മലയാളികളായ തൊഴിലാളികളെ വര്‍ദ്ധന ദുരിതത്തിലാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ വിമാന നിരക്ക് വര്‍ദ്ധനയുടെ പ്രശ്നം ഏപ്രില്‍ മാസത്തില്‍ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സിവില്‍ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത് എയര്‍ലൈന്‍ മേധാവികളുടെ യോഗം മെയ് 15ന് തിരുവനന്തപുരത്ത് ചേര്‍ന്നപ്പോള്‍ ഈ വിഷയം താന്‍ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരക്കുള്ള സീസണില്‍ 15 ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രാലയം സെക്രട്ടറി ആ യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, നിരക്ക് കുറയ്ക്കുന്നതിന് പകരം അഞ്ചും ആറും ഇരട്ടി വര്‍ദ്ധിപ്പിക്കുകയാണ് വിമാന കമ്പനികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.