സംസ്ഥാനത്തെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്ലാന്റേഷന് നയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: രൂക്ഷമായ പ്രതിസന്ധിയില്‍ നിന്ന് തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമായി പ്ലാന്റേഷന് നയം പ്രഖ്യാപിച്ചു. വ്യവസായമെന്ന നിലയിലും തൊഴില്‍ ദായക മേഖല എന്ന നിലയിലും തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് വലിയ തോതില്‍ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു
ദേശീയതോട്ടവിള ഉല്‍പ്പാദനത്തിന്റെ 45 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. രാജ്യത്ത് സ്വാഭാവിക റബ്ബറിന്റെ 75.34 ശതമാനവും കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉദാരവത്കരണനയവും ഇറക്കുമതിയും സൃഷ്ടിച്ച വിലയിടിവും ഉല്‍പ്പാദനച്ചെലവിലെ വര്‍ധനവും തേയില, റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ തോട്ടവിളകളുടെ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞതും തോട്ടം മേഖലയെ തകര്‍ത്തു. സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തെയും, നികുതി വരുമാന ത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. വ്യവസായം പൊതുവെ നേരിടുന്ന മാന്ദ്യം തോട്ടം തൊഴിലാളികളുടെ ജീവിതത്തെയാണ് ഏറ്റവും കുടൂതല്‍ ബാധിച്ചത്. ഈ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചാണ് തോട്ടം നയത്തിന് രൂപം നല്‍കിയത്.
ഇതിനായി പ്രത്യേക നയം രൂപീകരിക്കണമെന്ന് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജ. എന്‍. കൃഷ്ണന് നായര്‍ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നയം പ്രഖ്യാപിച്ചത്. കരട് പ്ലാന്റേഷന് നയം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ ചര്‍ച്ചക്കും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരുന്നു. എറണാകുളത്ത് വിപുലമായ ശില്‍പ്പശാലയും സംഘടിപ്പിച്ചു. ആസൂത്രണ ബോര്‍ഡ് അംഗങ്ങള്‍, തോട്ടമുടമകള്‍, സാമ്പത്തികവിദഗ്ധര്‍, തൊഴിലാളിസംഘടനാപ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ശില്‍പ്പശാലയില്‍ സംബന്ധിച്ചു. ശില്‍പ്പശാലയി നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് നയത്തിന് രൂപം നല്‍കിയത്.
തോട്ടം മേഖലയുടെ പ്രതാപം വീണ്ടെടുക്കല്‍, മെച്ചപ്പെട്ട വേതനവും ജീവിത സൗകര്യങ്ങളും ഉറപ്പുവരുത്തി തൊഴിലാളികളുടെ ജീവിതസാഹചര്യം അഭിവൃദ്ധിപ്പെടുത്തല്‍, തോട്ടവിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, വൈവിദ്ധ്യവല്‍ക്കരണം, ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, വിപണി കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് നയം ഊന്നല്‍ നല്കുന്നു. തോട്ടവിളകളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും നയം അഭിമുഖീകരിക്കുന്നുണ്ട്. ഉടമകളുടെയും തൊഴിലാളികളുടെയും സഹകരണത്തോടെ നയം പ്രാവര്‍ത്തികമാക്കി കേരളത്തിന്റെ സമ്പദ്ഘടനയില്‍ തോട്ടം മേഖലയ്ക്കുണ്ടായിരുന്ന നിര്‍ണായകസ്വാധീനം വീണ്ടെടുക്കും.
Recommended Video