'മത്സ്യ പ്രിയർ' സൂക്ഷിക്കുക; മലയാളികളുടെ പ്രിയ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്കെന്ന് പഠനം!
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് മത്തി. എവിടെ ചെന്നാലും മത്തി കണ്ടാൽ മലയാളുകളുടെ മനസ്സ് ഒന്ന് ചാടും. പിന്നെ അത് കഴിക്കാതെ നമുക്കൊരു സമാധാനവും ഉണ്ടാകില്ല. പലപ്പോഴും പല വീടുകളിലും കാണും, ഉച്ചക്കത്തെ ചോറിന് മത്സ്യം നിർബന്ധമുള്ളവർ. അത്തരക്കാർക്ക് അതൊരു ശീലമായിരിക്കും. മീൻ കറി തന്നെ വേണമെന്നില്ല വെറുതെ ഒന്ന് തൊട്ടു കൂട്ടാനുള്ള വല്ല മീൻ ചമ്മന്തിയോ അല്ലെങ്കിൽ മീൻ കൂട്ടാനോ കിട്ടിയാൽ മതി.
മീൻ കൂട്ടി ചോറുണ്ട് ശീലിച്ചവർക്ക് ചോറിറങ്ങാൻ മീനിന്റെ മണം കിട്ടിയാലും മതി എന്നാണ് പഴമക്കാര് പറയാണ്. ഒരു പരിധി വരെ ഇത് ശരിയാണ്. ഇത്തരത്തിൽ മീൻ കൂട്ടി കഴിക്കുന്നവർ ഒരു ദിവസം സാമ്പാർ കൂട്ടി ചോറുണ്ടാൽ അവര് കാണിക്കുന്ന അസ്വസ്ഥതകൾ രസകരമായിരിക്കും. അത്തരത്തിൽ മത്സ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് മലയാളികൾ. മത്തിയാണ് നമ്മൾ മലയാളികളുടെ ഇഷ്ട മത്സ്യം എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. പലപ്പോഴും മത്തി പൊരിച്ചതും ചോറും ഉച്ചക്ക് കിട്ടിയാൽ വയറ് നിറയാൻ ഇതിലും വലുതായി വേറൊന്നും വേണ്ട എന്ന അവസ്ഥയാണ്.
പ്ലാസ്റ്റിക്ക് ഭീഷണിയാകുന്നു
എന്നാൽ മലയാളിയുടെ ‘മീൻ മേശ'യിലെ ഇഷ്ടവിഭവങ്ങളായ ചാളയിലും അയലയിലും നെത്തോലിയിലും (കൊഴുവ) പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പ്ലാസ്റ്റിക്കിനെതിരെ നാടെങ്ങും പോരാട്ടം നടക്കുമ്പോഴാണു കടലിലെ പ്ലാസ്റ്റിക് ഭീഷണി മീനിനുള്ളിലൂടെ മലയാളികളെ തേടിയെത്തുന്നതെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് (സിഎംഎഫ്ആർഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പ്ലവകങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം
കടലിലെ ഉപരിതല മത്സ്യങ്ങളെന്നറിയപ്പെടുന്നവയാണ് അയല, ചാള, നെത്തോലി തുടങ്ങിയവ. കടലിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം ധാരാളമുണ്ട്. മത്സ്യബന്ധന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയുടെ അതിസൂഷ്മ അംശങ്ങളാണ് മീനിന്റെ വയറ്റിലെത്തുന്നത്.
മൂന്ന് വർഷത്തെ പഠനം
ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങൾ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്നു പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി കൃപ മനോരമ പറഞ്ഞു. രണ്ടുമൂന്നു വർഷമായി ലഭിക്കുന്ന മത്സ്യങ്ങളിൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ.
കൂടുതൽ പഠനം ആവശ്യം
മത്സ്യം വേവിച്ചു കഴിക്കുന്നതിനാൽ, കാര്യമായ ദോഷം ഇപ്പോൾ പറയാനാവില്ലെങ്കിലും കൂടുതൽ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാസപദാർഥങ്ങൾ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കുമെന്നും ഡോ. റിച്ച് സിഎംഎഫ്ആർഐ പഠനം ആരംഭിച്ചു കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.