ദിലീപിന് ശ്വാസം വിടാം.. ആ പരാതി തള്ളിപ്പോയി! കാവ്യയ്ക്കും നാദിർഷയ്ക്കും ഗണേഷിനും ജയറാമിനും ആശ്വാസം
Recommended Video
കൊച്ചി: പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസ് കോടതിക്ക് മുന്നില്‍ വിചാരണയ്ക്ക് എത്താനിരിക്കുന്നതേ ഉള്ളൂ. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ജാമ്യം നേടി പുറത്താണുള്ളത്. പുതിയ സിനിമകളുടെ തിരക്കിലാണ് ദിലീപ്. അതിനിടെ ദിലീപിന് ആശ്വാസമായി നടനെതിരെയുള്ള പൊതു താല്‍പര്യഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. തൃശൂര്‍ പീച്ചി സ്വദേശി മനീഷ എം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ ആഘോഷമാക്കുന്ന ദിലീപ് ഫാന്‍സിന് ആഹ്ലാദിക്കാന്‍ ഒരു കാരണം കൂടിയായിരിക്കുന്നു.
വിമൻ ഇൻ സിനിമ കലക്ടീവ് പിളർന്നോ? മഞ്ജു വാര്യർ പിണങ്ങിപ്പോയോ? വെട്ടുകിളി കുപ്രചാരണങ്ങളുടെ സത്യം ഇത്
വിവാദമായ സന്ദർശനങ്ങൾ
ആലുവ സബ് ജയിലില്‍ 85 ദിവസമാണ് ദിലീപ് അഴിയെണ്ണിക്കിടന്നത്. ഈ ദിവസങ്ങളില്‍ ദിലീപിനെ സിനിമയിലെ പ്രമുഖരടക്കം സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ചട്ടം ലംഘിച്ച് സന്ദര്‍ശകരെ അനുവദിച്ചെന്നും ആ കൂടിക്കാഴ്ചകളില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി
ഹൈക്കോടതിയില്‍ ഹര്‍ജി
നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യപ്പെട്ട കാവ്യയും നാദിര്‍ഷയും ദിലീപിനെ ചെന്ന് കണ്ടിരുന്നു. അന്ന് ജയിലിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇവർ ദിലീപുമായി സംസാരിക്കുമ്പോള്‍ നിയമപ്രകാരം സമീപത്ത് ഉണ്ടാവേണ്ടിയിരുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു
ഹർജി കോടതി തള്ളി
ദിലീപിനെ കൂടാതെ സംസ്ഥാന പോലീസ് മേധാവി, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി, ജയില്‍ ഡിജിപി, ആലുവ ജയില്‍ സൂപ്രണ്ട് എന്നിവരാണ് മറ്റ് എതിര്‍ കക്ഷികള്‍. നേരത്തെ ഇതേ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷി ചേര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹർജിയാണിപ്പോൾ കോടതി തള്ളിയിരിക്കുന്നത്.
അന്വേഷണ റിപ്പോർട്ട്
ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ജയില്‍ വകുപ്പും പോലീസും അന്വേഷണം നടത്തുകയുണ്ടായി. ചട്ടലംഘനമില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. ജയില്‍ നിയമം അനുസരിച്ചാണ് ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചത് എന്നും സിസിടിവി ക്യാമറകള്‍ക്ക് തകരാറില്ലെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സന്ദർശകരുടെ ഒഴുക്ക്
ആലുവ സബ് ജയിലിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്കിനെതിരെ പോലീസ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഇടപെട്ട് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.തടവറ ജീവിതത്തിന്റെ ആദ്യ ദിനങ്ങളില്‍ ദിലീപിന് സന്ദര്‍ശകര്‍ കുറവായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ദിലീപ് അനുകൂല തരംഗം പറന്ന് കളിച്ചപ്പോള്‍ കളി മാറി. പ്രമുഖര്‍ അടക്കം ജയിലിലേക്ക് ഒഴുകി. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി രണ്ട് മണിക്കൂര്‍ സമയം അനുവദിച്ചു. ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പ് ജയറാം, കലാഭവന്‍ ഷാജോണ്‍ അടക്കമുള്ളവര്‍ ജയിലിലെത്തി.
പിന്തുണയുമായി ഗണേഷ്
കേസിലെ സാക്ഷികൾ കൂടിയായ നാദിർഷയും കാവ്യാ മാധവനും ദിലീപിനെ ജയിലിൽ ചെന്ന് കണ്ടു. ഗണേഷ് കുമാർ എംഎൽഎ, കെപിഎസി ലളിതയും ആലുവ സബ് ജയിലിൽ ചെന്നു. ഗണേഷിന്റെ കൂടിക്കാഴ്ച മണിക്കൂറുകളോളമായിരുന്നു. ദിലീപിനിനെ കണ്ടത് ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയ്ക്കാണ് എന്നാണ് അന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപിന് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ഗണേഷ് ചെയ്തിരുന്നു.
വിവരാവകാശ രേഖ പറയുന്നത്
നേരത്തെ വിവരാവകാശ രേഖകൾ പ്രകാരം ജയിൽ സന്ദർശനത്തിൽ ചട്ടലംഘനം നടന്നിട്ടുള്ളതായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.അപേക്ഷകള്‍ പോലും വാങ്ങാതെയാണ് ചിലര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരിക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്നും ജയിലില്‍ കയറാന്‍ അപേക്ഷ വാങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമല്ല എന്നതാണ് അത്.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് എന്ന് സന്ദര്‍ശക രേഖകളില്‍ പറയുന്നതായി വാർത്തകൾ വന്നിരുന്നു.
ദിലീപിന് ചെറിയ ആശ്വാസം
എന്തായാലും ഹർജി തള്ളിപ്പോയത് ദിലീപിന് ചെറിയ ആശ്വാസം നൽകുന്നത് തന്നെയാണ്. പ്രധാന കേസിൽ വിചാരണയും വിധിയുമാണ് ഇനി ദിലീപിനെ കാത്തിരിക്കുന്നത്. അതിനിടെ താരം മാസങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചരിത്രം ചമച്ചവർക്ക് സമർപ്പിതം.വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്... സമർപ്പിതം എന്നാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ദിലീപ് കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ദിലീപിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്