ശബരിമല യുവതിപ്രവേശനം: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹർജി ഫയലിൽ സ്വീകരിച്ചു
പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ സമർപ്പിക്കപ്പെട്ട ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. രാജ്യാന്തര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥനാണ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. സുപ്രീംകോടതി വിധി ലംഘിച്ചാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതെന്നും ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വിശ്വാസികളല്ലാത്ത കനക ദുർഗയേയും ബിന്ദുവിനെയും ശബരിമല ദർശനം നടത്താൻ സഹായിച്ചതിനെതിരെയാണ് ഹർജി. ജനുവരി രണ്ടാം തീയതിയാണ് യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നത്. വ്രതാനുഷ്ഠാനങ്ങൾ പാലിക്കാതെയാണ് ഇവർ ദർശനം നടത്തിയതെന്നും ഇവരെ സന്നിധാനത്ത് എത്തിക്കാൻ ഗൂഢാലോചന നടന്നുവെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
മതവികാരം വൃണപ്പെടുത്താനാണ് മുഖ്യമന്ത്രിയും ഡിജിപിയും ശ്രമിച്ചതെന്നാണ് ഹർജിക്കാരൻ കുറ്റപ്പെടുത്തുന്നത്. വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകൾക്ക് ശബരിമലമലയിൽ ദർശനം നടത്താമെന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നതെന്നാണ് ഹർജിക്കാരന്റെ വാദം. ഹർജി ഫയലിൽ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ നടക്കും.
ബാലഭാസ്കറിന്റെ മരണം; അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്, സാമ്പത്തിക ബന്ധങ്ങൾ പരിശോധിക്കുന്നു