ശബരിമല ഹർത്താലിലെ അക്രമം; ടി പി സെൻകുമാറും കെ എസ് രാധാകൃഷ്ണനുമടക്കം നോട്ടീസ്
കൊച്ചി: ബിന്ദുവും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. യുവതിപ്രവേശനത്തിന് പിന്നാലെ ശബരിമല കർമ സമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനം സംഘർഷഭരിതമാക്കി. സിപിഎം- ബിജെപി പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. ഹർത്താൽ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമല കർമസമിതിക്കെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഇതേ തുടർന്ന് ശബരിമല കർമ സമിതി നേതാക്കളായ ടിപി സെൻകുമാർ, കെഎസ് രാധാകൃഷ്ണൻ തുടങ്ങിയവർക്ക് കോടതി നോട്ടീസ് അയച്ചു. മാതാ അമൃതാനന്ദമയീ, ടിപി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ തുടങ്ങിയവർ ശബരിമല കർമ സമിതിയുടെ രക്ഷാധികാരികളാണ്.
വ്യാപക അക്രമം
ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 6914 പേരാണ് സംസ്ഥാനത്ത് അറസ്റ്റലായത്. ഇവരിൽ 954 പേർ റിമാൻഡിലാണ്. ആകെ 2187 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹർത്താലിൽ പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്ത് വവകൾ കണ്ടുകെട്ടിയോ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചോ നഷ്ടത്തിന് തുല്യമായ പണം ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
കർമ സമിതിയുടെ ഹർത്താൽ
പോലീസ് മുന്നറിയിപ്പ് മറികടന്നും സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് നടന്നത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ ആചാരലംഘനം അനുവദിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് വിധിക്കെതിരെ പ്രക്ഷോഭം നടത്തിയത് ശബരിമല കർമ സമിതിയാണ്. ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഹൈക്കോടതിയിൽ ഹർജി
ശബരിമല കർമ സമിതി ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം ഈ ഹർജിയും സുപ്രീം കോടതി പരിഗണിക്കും. മൂന്നാഴ്ചകൾക്ക് ശേഷമാണ് ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത്.
എതിർ കക്ഷികൾ
ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കർമസമിതി, ആർഎസ്എസ്എസ് നേതാക്കളായ കെപി ശശികല, എസ് ജെആർ കുമാർ, കെ എസ് രാധാകൃഷ്ണൻ, ടിപി സെൻകുമാർ, പി ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസം, ഒ രാജഗോപാൽ തുടങ്ങിയവരെ എതിർകക്ഷിയാക്കി തൃശൂർ സ്വദേശി ടി എൻ മുകുന്ദനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത് .
നാടിളക്കി അറസ്റ്റുമായി പോലീസ്; അണികളില്‍ പലരും ജയിലിലും ഒളിവിലും, വെട്ടിലായി സംഘപരിവാര്‍