രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു
ന്യൂഡൽഹി: കേരളത്തിലടക്കം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി. 500 പേരെ പങ്കെടുപ്പിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെയാണ് ഹർജി. വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടത്തുന്നനടക്കുന്നതെങ്കില്‍ 75 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു അല്ലെങ്കില്‍ സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനില്‍ ആക്കുകയോ, രാജ് ഭവനില്‍ നടത്തുവാനോ കോടതി നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങ് ലോക്ക് ഡൗൺ, ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു തൃശൂരിലെ ചികിത്സാനീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. കെ.ജെ. പ്രിൻസ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി ഇന്ന് പരിഗണിച്ചേക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വ്യഴാഴ്ച 3: 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എംഎൽഎമാര്‍, എംപിമാര്‍, അവരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ ന്യായാധിപര്‍ എന്നിവർക്കാണ് ക്ഷണമുള്ളത്.
ക്ഷണിക്കപ്പെട്ടവര്‍ 2.45നകം സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. എംഎല്‍എമാര്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാകും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.
Recommended Video