പെൺസുഹൃത്തിനെ ആലിംഗനം ചെയ്തതിന് സ്കൂളിൽ നിന്ന് പുറത്താക്കി; അവൻ തളർന്നില്ല, പരീക്ഷയിൽ മിന്നുംജയം...
സുഹൃത്തായ പെൺകുട്ടിയെ ആലിംഗനം ചെയ്തതിന് സ്കൂളിൽ നിന്ന് പുറത്താക്കിയ 17കാരന് പ്ലസ് ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം.
തിരുവനന്തപുരം: സുഹൃത്തായ പെൺകുട്ടിയെ ആലിംഗനം ചെയ്തതിന് സ്കൂളിൽ നിന്ന് പുറത്താക്കിയ 17കാരന് പ്ലസ് ടു പരീക്ഷയിൽ തിളക്കമാർന്ന വിജയം. തിരുവനന്തപുരം സ്വദേശിയും, സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥിയുമായിരുന്ന ആൺകുട്ടിയാണ് 91.2% മാർക്കോടെ പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയിരിക്കുന്നത്.
ഇംഗ്ലീഷിൽ 87, ഇക്കണോമിക്സ് 99, ബിസിനസ് സ്റ്റഡീസ് 90, അക്കൗണ്ടൻസി 88, സൈക്കോളജി 92 എന്നിങ്ങനെയാണ് 17കാരന് പ്ലസ്ടു പരീക്ഷയിൽ ലഭിച്ച മാർക്ക്. മതിയായ ക്ലാസുകൾ ലഭിക്കാതെയാണ് മകൻ പരീക്ഷ എഴുതി വിജയം നേടിയതെന്നും, മകനും പെൺകുട്ടിക്കുമെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും വിദ്യാർത്ഥിയുടെ പിതാവ് എൻഡിടിവിയോട് പറഞ്ഞു. പെൺസുഹൃത്തിനെ ആലിംഗനം ചെയ്തതിന്റെ പേരിലാണ് 17കാരനെയും പെൺകുട്ടിയെയും അധികൃതർ സ്കൂളിൽ നിന്ന് പുറത്താക്കിയത്.
സസ്പെൻഷൻ...
കലോത്സവത്തിൽ വിജയിച്ച പെൺസുഹൃത്തിനെ 17കാരൻ ആലിംഗനം ചെയ്തതോടെയാണ് സെന്റ് തോമസ് സ്കൂളിലെ വിവാദം ആരംഭിക്കുന്നത്. മോശമായ രീതിയിൽ പരസ്യമായി ആലിംഗനം ചെയ്തെന്ന് കാണിച്ച് ഇരുവരെയും സ്കൂളിൽ നിന്ന് പുറത്താക്കി. ഇതോടെ ആൺകുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. പക്ഷേ, ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്.
കോടതി വിധി...
വിദ്യാർത്ഥിയെ തിരിച്ചെടുക്കണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. കൗമാരക്കാരായ ഇരുവരും സ്കൂളിന്റെ അച്ചടക്കം ലംഘിച്ചെന്നും, ആലിംഗന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്നുമായിരുന്നു സ്കൂളിന്റെ വാദം. ഇവരുടെ ആലിംഗനം കുറേസമയം നീണ്ടുനിന്നതായും സ്കൂൾ അധികൃതർ പറഞ്ഞിരുന്നു. തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകമായി. പക്ഷേ, ഹൈക്കോടതി വിധി സ്കൂൾ അധികൃതർക്ക് അനുകൂലമായിരുന്നു.
വിവാദം...
സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദവും പുറത്താക്കലും അതിനോടകം ദേശീയ മാധ്യമങ്ങളിലും ചർച്ചയായിരുന്നു. ഇതോടെ തിരുവനന്തപുരം എംപി ശശി തരൂർ പ്രശ്നത്തിൽ ഇടപെട്ടു. അദ്ദേഹം സ്കൂൾ അധികൃതരുമായും കുട്ടികളുടെ രക്ഷിതാക്കളുമായും ചർച്ച നടത്തി പ്രശ്നം ഒത്തുതീർപ്പാക്കി. കുട്ടികളുടെ ഭാവിയെ കരുതി പെൺകുട്ടിയെ സ്കൂളിൽ തിരികെ പ്രവേശിക്കാമെന്നും, ആൺകുട്ടിയെ പരീക്ഷാ എഴുതിപ്പിക്കാമെന്നുമുള്ള ധാരണയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയായ 17കാരൻ മാർച്ചിൽ നടന്ന പരീക്ഷ എഴുതുകയും ചെയ്തു.
മറുപടി...
സ്കൂളിൽ നിന്ന് പുറത്താക്കിയതിനാൽ ക്ലാസുകൾ മിക്കതും നഷ്ടപ്പെട്ടിരുന്നുവെന്നാണ് 17കാരന്റെ പിതാവ് എൻഡിടിവിയോട് പറഞ്ഞത്. ക്ലാസുകൾ നഷ്ടപ്പെട്ടിട്ടും അവൻ 91.2 ശതമാനം മാർക്കോടെ പ്ലസ് ടു കൊമേഴ്സ് പരീക്ഷയിൽ മിന്നും ജയം നേടി സ്കൂൾ അധികൃതരോട് മധുരപ്രതികാരം ചെയ്തു. വിദ്യാർത്ഥിയുടെ വിജയം ദേശീയ മാധ്യമങ്ങളടക്കം വൻ പ്രധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മകന്റെ കേസിലെ കോടതി പരാമർശങ്ങൾ നീക്കം ചെയ്യാനായി നിയമപോരാട്ടം തുടരുമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.