കുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡി
കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയ്ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഷാജിയുടെ കോഴിക്കോട്ടുളള വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്തിയത്.
കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; തേജസിനെ പറ്റി പോലീസിന് ലഭിച്ച വിവരം ഇങ്ങനെ...
കോഴിക്കോട് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരാണ് വീടും സ്ഥലവും അളന്നത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിന്റെ നിര്‍ദ്ദേശപ്രകാരം ആണ് നടപടി എന്നാണ് വിവരം. കെഎം ഷാജിയോട് നവംബർ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
വീട് അളന്നു
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ കൈപ്പറ്റി എന്നാണ് കെഎം ഷാജിയ്ക്കെതിരെയുള്ള പരാതി. ഇതുമായി ബന്ധപ്പെട്ടാണ് കെഎം ഷാജിയുടെ കോഴിക്കോടുള്ള വീടും സ്ഥലവും ഇഡിയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ അളന്നത്.
മജീദിനെ ചോദ്യം ചെയ്തു
കെഎം ഷാജിയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കോഴിക്കോട്ടെ ഓഫീസില്‍ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിരുന്നു.
കിട്ടിയ പണം എവിടെ
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയ പത്മനാഭന് ആയിരുന്നു പരാതിക്കാരന്. 2014 ല്‍ ആണ് ഷാജി 25 ലക്ഷം കോഴ വാങ്ങിയത് എന്നാണ് ആരോപണം. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍, അത് എങ്ങനെ ചെലവഴിച്ചു എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.
ലീഗിന്റെ പ്രതിസന്ധികള്‍
മുസ്ലീം ലീഗിന്റെ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെതിരെ ജ്വല്ലറി തട്ടിപ്പില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ഇടി മുഹമ്മദ് ബഷീറിന്റെ മകനെതിരേയും സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നു. അതിനും പിറകെയാണ് ഷാജിയ്ക്കെതിരെയുള്ള പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
അഴീക്കോട് എംഎല്‍എ
സിപിഎമ്മിന്റെ കുത്തക മണ്ഡലം ആയിരുന്ന അഴീക്കോട് നിന്ന് രണ്ട് തവണ വിജയിച്ച ആളാണ് കെഎം ഷാജി. അഴീക്കോട് നിന്ന് അതിന് മുമ്പ് സിപിഎമ്മില്‍ നിന്നല്ലാതെ ഒരാള്‍ ജയിച്ചത് സിഎംപി നേതാവ് എംവി രാഘവന് മാത്രമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംവി രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനും ആയ നികേഷ് കുമാറിനെ ആയിരുന്നു കെഎം ഷാജി തോല്പിച്ചത്.
തിരഞ്ഞെടുപ്പ് കേസിലെ തിരിച്ചടി
തിരഞ്ഞെടുപ്പില്‍ കെഎം ഷാജി വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന നികേഷ് കുമാറിന്റെ പരാതിയില്‍ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കി വിധി പ്രസ്താവിച്ചിരുന്നു. പിന്നീട് ഇതില്‍ അപ്പീല്‍ നല്കി സ്റ്റേ സമ്പാദിക്കുകയായിരുന്നു കെഎം ഷാജി.
Recommended Video
കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; വളപട്ടണം പോലീസ് കേസെടുത്തു