കൊച്ചിയിൽ പ്രധാനമന്ത്രിയെ കാണാനെത്തിയത് ആയിരങ്ങള്‍, ആർപ്പ് വിളിച്ച് പുഷ്പം വിതറി ആളുകൾ
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ എത്തിയത് ആയിരക്കണക്കിന് പേര്‍. പെരുമാന്നൂര്‍ ജംഗഷന്‍ മുതല്‍ തേവര കോളേജ് വരെ നടത്തുന്ന റോഡ് ഷോ കാണാന്‍ ആയിരക്കണക്കിന് പേരാണ് റോഡിന് ചുറ്റും തടിച്ചുകൂടിയത്. കേരള വേഷത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ എടുക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. കൂടാതെ യുവം പരിപാടിയില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് എത്തിയത്.
പ്രധാനമന്ത്രി എത്തുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. രാവിലെ മുതല്‍ തന്നെ പ്രധാനമന്ത്രി എത്തുന്ന തേവരയിലും പരിസര പ്രദേശങ്ങളിലും പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയത്.

സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ആകെ 2100 പൊലീസുകാരെയാണ് നഗരത്തില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. റോഡ് ഷോ നടക്കുന്ന തേവര എസ് എസ് കോളേജ് വരെയുള്ള മേഖലയില്‍ റോഡിന് ഇരുവശവും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് നില്‍ക്കാനുള്ള സൗകര്യം സജ്ജമാക്കിയിരുന്നു.
ഇന്ന് ഉച്ചയോടെ തന്നെ ബി ജെ പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തേവരയിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും വയോധികര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കാണാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ റോഡരികില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് എത്തിയത്. യുവം പരിപാടിക്ക് 20000 കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. നവ്യാ നായരും അപര്‍ണ ബാലമുരളിയും ഉള്‍പ്പെടെയുള്ളവര്‍ യുവം പരിപാടിക്കായി എത്തിയിട്ടുണ്ട്. അനില്‍ ആന്റണി, വിജയ് യേശുദാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഇതിനിടെ, യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് യുവം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ രാഷ്ട്രീയ - സാംസ്‌കാരിക - സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്. നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം പരിപാടിയുടെ ഭാഗമായി. നവ്യാ നായരുടേയും സ്റ്റീഫന്‍ ദേവസിയുടേയും കലാപരിപാടികള്‍ യുവം പരിപാടിയുടെ ഭാഗമായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്.
ഇവര്‍ക്കൊപ്പം സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, പ്രകാശ് ജാവദേക്കര്‍, അനില്‍ ആന്റണി തുടങ്ങിയ പ്രമുഖരും ബി ജെ പി സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമായിട്ടുണ്ട്. യുവം പരിപാടിക്ക് ശേഷം രാത്രി 7.45ന് വില്ലിങ്ഡന്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.












Click it and Unblock the Notifications