നാലാം തവണയും പിണറായിക്ക് സന്ദർശനാനുമതിയില്ല; പ്രധാനമന്ത്രിയുടെ അവഗണന കേരളത്തോടോ അതോ സർക്കാരിനോടോ ?
ദില്ലി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിയേക്കും. 3 ദിവസമായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദില്ലിയിലുണ്ട്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചർച്ച നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സർവകക്ഷിസംഘം അനുമതി ചോദിച്ചത്. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഒാഫീസ് അനുമതി നിഷേധിക്കുകയായിരുന്നു. വേണമെങ്കിൽ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനുമായി ചർച്ച നടത്താൻ നിർദ്ദേശവും നൽകി.
ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിക്കുന്നത്. നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയപ്പോഴും ഇതേവിഷയവുമായി ബന്ധപ്പെട്ട് സന്ദർശനാനുമതി ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഒാഫീസ് നിഷേധിക്കുകയായിരുന്നു.
2017 മാർച്ചിൽ സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം ചർച്ചചെയ്യുന്നതിനും നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തിന്റെ ആശങ്കകൾ അറിയിയിക്കാനും സന്ദർശനാനുമതി തേടിയപ്പോൾ പ്രധാനമന്ത്രിയുടെ ഒാഫീസ് നിരസിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ കേരളത്തിനാണ് ഏറ്റവും കുറവ് കിട്ടിയത്. റേഷൻ വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രധാനമന്ത്രിയെ കാണാൻ അനുമതി ചോദിച്ചത്. കേരളത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ തുടർച്ചയായി പ്രധാനമന്ത്രി തയാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.