അമ്മയും മകനും ജാമ്യത്തിലിറങ്ങി നടക്കുകയാണ്.. എന്നിട്ട് തനിക്ക് സർട്ടിഫിക്കറ്റ് തരുന്നുവെന്ന് മോദി
Recommended Video
ബിലാസ്പൂര്‍: രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് ഇത്തവണ ഛത്തീസ്ഗഡില്‍ നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. കോണ്‍ഗ്രസും അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസും വലിയ വെല്ലുവിളയാണ്.
നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും അടക്കമുളള പ്രമുഖര്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. നോട്ട് നിരോധനം അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ മറുവശത്ത് നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയേയും അമ്മ സോണിയ ഗാന്ധിയേയും വ്യക്തിപരമായി കടന്നാക്രമിക്കുകയാണ്.
രൂക്ഷമായ പരിഹാസം
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തെ വെച്ചാണ് എന്നാണ് ഗാന്ധി കുടുംബത്തെ നരേന്ദ്ര മോദി പരിഹസിച്ചത്.
ജാമ്യത്തിലിറങ്ങി നടക്കുന്നവർ
ജാമ്യത്തിലിറങ്ങി നടക്കുന്ന അമ്മയും മകനുമാണ് തനിക്ക് സര്‍ട്ടിഫിക്കറ്റ് തരുന്നതും നോട്ട് നിരോധനത്തിന്റെ ഗുണങ്ങളെന്താണ് എന്ന് ചോദിക്കുന്നതും എന്നും നരേന്ദ്ര മോദി പരിഹാസമുതിര്‍ത്തു. ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. നോട്ട് നിരോധനം കാരണമാണ് അവര്‍ക്ക് ജാമ്യം തേടേണ്ടി വന്നതെന്ന് അവര്‍ മറക്കുന്നുവെന്നും മോദി പറഞ്ഞു.
നോട്ട് നിരോധനത്തിനെതിരെ
നാഷണല്‍ ഹെരാള്‍ഡ് കേസിലെ ജാമ്യവുമായി ബന്ധപ്പെട്ടാണ് രാഹുലിനും സോണിയയ്ക്കും നേര്‍ക്കുളള മോദിയുടെ പരിഹാസം. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നോട്ട് നിരോധനത്തിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നോട്ട് നിരോധന വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തേയും രാഹുല്‍ ചോദ്യം ചെയ്യുന്നു
ചരിത്രത്തിലെ നാണക്കേടിന്റെ ദിവസം
നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമായ നവംബര്‍ എട്ടിനും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവംബര്‍ 8 ഇന്ത്യയുടെ ചരിത്രത്തിലെ നാണക്കേടിന്റെ ദിവസമായിരിക്കുമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനം ആസൂത്രിത ഗൂഢാലോചന ആണെന്നും മോദിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞ സുഹൃത്തുക്കള്‍ക്ക് കളളപ്പണം വെളുപ്പിക്കാനുളള തന്ത്രമായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
കോൺഗ്രസിലെ കുടുംബ വാഴ്ച
ഈ ആരോപണങ്ങള്‍ക്കുളള മറുപടിയാണ് ഛത്തീസ്ഗഡില്‍ നരേന്ദ്ര മോദി നല്‍കിയത്. ബിജെപിയെ എങ്ങനെ നേരിടണം എന്ന് കോണ്‍ഗ്രസിന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും മോദി പരിഹസിച്ചു. ബിജെപി പ്രവര്‍ത്തിക്കുന്നത് വികസനത്തിന് വേണ്ടിയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കുടുംബവാഴ്ചയിലാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് വികസനം ഇല്ലായിരുന്നുവെന്നും മോദി പ്രസംഗത്തില്‍ അവകാശപ്പെട്ടു.