തിരഞ്ഞെടുപ്പിന് മുമ്പ് 75,000 കോടിയുടെ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ; യുപിയിൽ ഇന്ന് തുടക്കം
Recommended Video
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ ഉയർന്ന് വന്ന കർഷക രോഷം തണുപ്പിക്കാനായി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച നിർവഹിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പപൂരിൽ വെച്ചാണ് പ്രധാനമന്ത്രി 75,000 കോടിയുടെ വമ്പൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുക. കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പദ്ധതി.
ഉദ്ഘാടന ദിവസം തന്നെ ഒരു കോടിയിലധികം കർഷകരുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബാക്കി അപേക്ഷകരുടെ അക്കൗണ്ടുകളിലും പണം എത്തുമെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറെ പ്രതീക്ഷയോടെ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുന്നതിൽ വെല്ലുവിളികളും ഏറെയാണ്.
അക്കൗണ്ടിലേക്ക് പണം
രാജ്യത്തെ തിരഞ്ഞടെുക്കപ്പെട്ട കർഷകർക്ക് പ്രതിവർഷം 6000 രൂപ കേന്ദ്രസഹായം നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. മൂന്ന് ഗഡുക്കളായാണ് പണം അക്കൗണ്ടിലെത്തുന്നത്. രാജ്യത്താകമാനം കേന്ദ്രത്തിനെതിരെ കർഷക രോഷം ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ബജറ്റിൽ 75,000 കോടി ചെലവ് വരുന്ന പദ്ധതി പ്രഖ്യാപിച്ചത്.
ആർക്കൊക്കെ യോഗ്യത
രാജ്യത്തെ 12 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഡിസംബർ 1 മുതൽ മുൻകാല പ്രബല്യത്തോടയാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡുവായ 200 രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കും
പദ്ധതി പ്രഖ്യാപിക്കുന്നതോടെ രാജ്യത്തിന്റെ അന്നദാതാക്കളായ കോടിക്കണക്കിന് കർഷകരുടെ സ്വപ്നങ്ങൾ ചിറക് മുളയ്ക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കേന്ദ്രത്തിന്റെ ദൃഢ നിശ്ചയവും അതിവേഗത്തിലുള്ള പ്രവർത്തനവുമാണ് രാജ്യം കണ്ടത്. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതി ചുരുങ്ങിയ കാലം കൊണ്ട് നടപ്പിലാക്കാൻ സാധിച്ചു. പുതിയ ഇന്ത്യയുടെ തൊഴിൽ സംസ്കാരമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അഞ്ചംഗ കുടുംബത്തിലെ ഒരാൾക്ക് പ്രതിദിനം വെറും 3.3 രൂപ എന്ന നിരക്കിലാണ് കേന്ദ്രം സഹായം നൽകുന്നത് എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്.
കർഷകരുമായി സംവദിക്കും
തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പ്രധാനമന്ത്രി ചടങ്ങിൽ സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെ കർഷകരുമായി സംവദിക്കും. അരമണിക്കൂറോളം നേരം പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തും. രാജ്യത്തെ കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മറ്റ് ചില വികസന പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അപേക്ഷകൾ നിരസിക്കുന്നു
അർഹരായ കർഷകരുടെ അപേക്ഷകൾ പോലും നിരസിക്കപ്പെടുന്നു എന്ന ആരോപണം പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പേ ഉയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാരുകൾ 3.32 കോടി കർഷകരുടെ വിവരങ്ങളാണ് ഇതിനോടം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 55 ലക്ഷം അപേക്ഷകൾ സൂഷ്മ പരിശോധന നടത്തിയിട്ടില്ല. 84 അപേക്ഷകളാണ് നിരസിച്ചത്. അതായത് 33 ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടു.
ബിജെപി സംസ്ഥാനങ്ങൾ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകളുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 ശതമാനത്തോളം അപേക്ഷകളും ഉത്തർപ്രദേശിൽ നിന്നാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും യഥാക്രമം .03, .01, .02 എന്ന നിലയിൽ മാത്രമാണ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. പശ്ചിമ ബംഗാൾ സർക്കാരാകട്ടെ ഒരാളുടെ വിവരങ്ങൾ പോലും കേന്ദ്രത്തിന് സമർപ്പിച്ചിച്ചില്ല.
തിരഞ്ഞെടുപ്പ് ചട്ടം
മാർച്ച 31ന് മുമ്പ് 1 കോടി കർഷകർക്കും ആദ്യ ഗഡു ലഭ്യമാക്കണമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. മാർച്ച് ആദ്യ വാരത്തോടെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മോഡൽ കോഡ് ഓഫ് കണ്ടക്ട് നിലവിൽ വരുമെന്നാണ് കരുതുന്നത്. ചട്ട പ്രകാരം പുതിയ പദ്ധതികൾക്ക് ഇതിന് ശേഷം പണം നൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വരുന്നതിന് മുമ്പ് തന്നെ മുഴുവൻ ഗുണഭോക്താക്കളെയും വിവരങ്ങൾ പദ്ധതിയിൽ ചേർക്കണം. പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം പുതിയ ആളുകളെ പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കില്ല.
തീവ്രവാദം ഇല്ലാതാക്കാന്‍ മോദിക്ക് മാത്രമേ കഴിയൂ! കോണ്‍ഗ്രസിനെ തള്ളി സര്‍വ്വേ ഫലം!