പോക്‌സോ കേസില്‍ ആദ്യ ശിക്ഷ... കാസര്‍കോട് നാലുയവസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്
കാസര്‍കോട്: പോക്‌സോ ചരിത്ര വിധി. കാസര്‍കോട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വിഎസ് രവീന്ദ്രനെയാണ് മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. അതേസമയം സംസ്ഥാനത്ത് പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.
അതേസമയം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. 2018 ഒക്ടോബര്‍ ഒമ്പതിനാണ് കേസിന് ആധാരമായ സംഭവം ഉണ്ടായത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമം നിലവില്‍ വന്നതിന് ശേഷം 2018 ഏപ്രില്‍ 21ന് ഭേദഗതി ചെയ്ത 376 എ, ബി വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആദ്യ കേസാണിത്.
കുട്ടിയുടെ അമ്മയാണ് ഇയാള്‍ക്കെതിരെ പരാതിയുമായി സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണ കൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും ഹാജരാക്കി.
ഒരുമാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി കേസില്‍ വിധി പറഞ്ഞത്. അതേസമയം പ്രതിക്ക് 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇത് അടച്ചിട്ടില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ്് അനുഭവിക്കണം. പോക്‌സോ നിയമപ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് അടക്കമുള്ള കനത്ത ശിക്ഷകളാണ് ലഭിക്കുക.
ചിന്മയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടിക്ക് ജാമ്യം ലഭിച്ചു, അറസ്റ്റ് തട്ടിപ്പ് കേസിൽ