കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു.ഹൃദയാഘാതമാണ് മരണ കാരണം.കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയൊണ് അന്ത്യം. സംസ്കാരം ഇന്ന് പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ.ഭാര്യ; ആമിന, മക്കൾ; തുഷാര, പ്രസൂന.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് ഖാദർ ജനിച്ചത്. അബൂക്കർ റാബിയത്തുൽ അദബിയ ബീവി എന്നിവരാണ് മാതാപിതാക്കൾ. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എൻജിനിയറിങ് ഡിപ്ലോമ നേടി. തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ പാസായി.പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടക്കുന്നത്.മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
നാഥാ നീ വരും കാലൊച്ച കേട്ടെൻ, ഏതോ ജന്മ കല്പനയിൽ, അനുരാഗിണി ഇതായെൻ, ശര റാന്തൽ തിരി താഴും,പൂ മാനമേ, ഇത്തിരി നാണം പെണ്ണിൻ കവിളിൽ ,ചിത്തരിത്തോണിയിൽ അക്കരെ പോകാൻ, കിളിയേ കിളിയേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ തുടങ്ങി മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിരവധി ഗാനങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു.
ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം,ദശരഥം തുടങ്ങി നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി, ഭരതൻ, പത്മരാജൻ ഉൾപ്പെടെയുള്ള സംവിധായകർക്കൊപ്പം ഖാദർ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്.
Recommended Video