മലയാളിയെ തഴുകിയ രാത്രിമഴയും അമ്പലമണിയും, സുഗതകുമാരിയെ തേടി ആ നേട്ടമെത്തിയില്ല!!
റാന്നി: കേരളത്തിന്റെ സ്ത്രീശബ്ദങ്ങളുടെ ആദ്യ പേരാണ് സുഗതകുമാരി ടീച്ചറുടേത്. ഗുരുതരാവസ്ഥയിലാണ് ടീച്ചര്‍ എന്ന് പറയുമ്പോള്‍ കണ്ണീര് വാര്‍ക്കുന്നത് കേരളം മുഴുവനുമാണ്. പരമ്പരാഗത രീതിയോട് കലഹിക്കുന്നതായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിതവും കവിതയും. അവര്‍ മലയാളിക്ക് സുഗതകുമാരി അമ്മ കൂടിയാണ്. അടുത്തിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോലും ഒരു സംശയത്തിന് പോലും ഇടനല്‍കാതെ അവര്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ചിരുന്നു. അത് മലയാളിയുടെ പരമ്പരാഗതമായ പൊതുബോധത്തിനെതിരായ നിലപാട് കൂടിയായിരുന്നു.
രാത്രിമഴ, അമ്പലമണി എന്നീ അതി മനോഹരമായ കവിതകള്‍ കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിക്ക് പക്ഷേ ഇതുവരെ ജ്ഞാനപീഠ പുരസ്കാരം കിട്ടിയിട്ടില്ല. സാഹിത്യത്തിലെ നൊബേല്‍ ആയി ഇന്ത്യയില്‍ കണക്കാക്കുന്ന പുരസ്കാരമാണിത്. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്. പാതിരപ്പൂക്കള്‍, രാത്രിമഴ എന്നീ കവിതകള്‍ക്ക് അവര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. തന്റെ 86ാം പിറന്നാള്‍ അവര്‍ തന്നെ നട്ടുവളര്‍ത്തിയ നീര്‍മാതളത്തിന്റെ തണലില്‍ ഇരുന്നാണ് സുഗതകുമാരി ആഘോഷിച്ചത്.
കാടിന് വേണ്ടിയും പച്ചപ്പിനും വേണ്ടിയും പോരാടിയ ഓര്‍മകളാണ് ഈ നീര്‍മാതളത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ തനിക്ക് ഓര്മ വരികയെന്ന് സുഗതകുമാരി നേരത്തെ പറഞ്ഞിരുന്നു. എനിക്കിപ്പോള്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില് പ്രകൃതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന ആഗ്രമാണുള്ളത്. അതേസമയം മലയാള കവിതയ്ക്ക് പരിസ്ഥിതി ബോധത്തിന്റെ ആത്മാനുഭവം പകര്‍ന്ന സുഗതകുമാരി, ഇന്നത്തെ കേരളത്തില്‍ കായലും പുഴയും കാടുമെല്ലാം ഇത്തരത്തില്‍ അവശേഷിക്കുന്നതിന് തന്നെ കാരണക്കാരിയാണ്. ഇക്കോ-ഫെമിനിസം എന്ന പദത്തിന് തന്നെ പ്രസക്തിയുണ്ടാക്കിയതിന് സുഗതകുമാരിയാണ്.
ഈ അടുത്ത് തന്റെ മരണത്തെ കുറിച്ച് വരെ സുഗതകുമാരി സംസാരിച്ചിരുന്നു. ഒരാല്‍മരം, തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ അതുമാത്രമേ കൊതിക്കുന്നൂള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍ വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നു. അതിന്റെ പുറത്ത് ഒന്നും എഴുതി വെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവെക്കരുത്. ആ ആല്‍മരം എവിടെ നടണമെന്നും ടീച്ചര്‍ തയ്യാറാക്കിയ ഒസ്യത്തില്‍ പറയുന്നുണ്ട്. ജീവിതത്തില്‍ സുനിശ്ചിതമായത് ഒന്നേയുള്ളൂ, അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും, എന്ന് ടീച്ചര്‍ എഴുതി. ഇത്രയേറെ ലളിതമായി ജീവിതത്തെ കണ്ടിരുന്ന, മലയാളിയുടെ ജീവിതത്തെ എന്നും കവിതകളിലൂടെ സ്വാധീനിച്ചിരുന്ന സുഗതകുമാരി ജ്ഞാനപീഠം തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു.