പാലക്കാട് കൂട്ടത്തോടെ ചത്ത് വീണ് കാക്കകൾ, പരുന്ത്, നായ! വിഷം കലർന്ന ഇറച്ചി, നാട്ടുകാർ ഭീതിയിൽ
പാലക്കാട്: ജില്ലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി കൂട്ടത്തോടെ കാക്കകളും നായയും പരുന്തുകളും ചത്തുവീണു. വിഷം കലര്‍ന്ന മാംസം കഴിച്ചതോടെയാണ് നാല്‍പ്പതോളം കാക്കകള്‍ അട്ടകമുള്ള കൂട്ടത്തോടെ ചത്തത്. പുുതുപ്പള്ളിത്തെരുവ് രിംനഗറിന് സമീപത്തുള്ള മുനവറ നഗറില്‍ വഴിയില്‍ ഉപേക്ഷിച്ച മാംസാവശിഷ്ടങ്ങള്‍ കഴിച്ചാണ് ഇവ ചത്തുവീണത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയില്‍ ആയിരിക്കുകയാണ്.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് മുനവറ നഗര്‍. ഇവിടെ രാവിലെ ഏഴ് മണിയോടെയാണ് കാക്കകള്‍ ചത്ത് വീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് വഴിയരികിലെ അറവ് മാലിന്യമാണ് കാരണമെന്ന് കണ്ടെത്തിയത്.
പ്രദേശത്ത് പലയിടങ്ങളില്‍ ആയിട്ടാണ് കാക്കകളും നായയും പരുന്തും ചത്ത് വീണിരിക്കുന്നത്. മൂന്ന് വീടുകളിലെ കിണറുകളില്‍ കാക്ക ചത്ത് വീണതോടെ ആളുകള്‍ വെള്ളം ഉപയോഗിക്കാനും ഭയന്നിരിക്കുകയാണ്. ഇതോടെ പൈപ്പില്‍ നിന്നല്ലാതെ കിണറിലെ വെള്ളം ഉപയോഗിക്കരുത് എന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല പ്രദേശവാസികള്‍ സമീപത്തെ ഹോട്ടലുകളില്‍ നിന്നും ഇറച്ചി കഴിക്കരുത് എന്നും വീട്ടില്‍ ഇറച്ചി വാങ്ങിക്കരുത് എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
വഴിയില്‍ അറവ് മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നഗര സഭാ അധ്യക്ഷ പ്രമീള ശശിധരന്‍ വ്യക്തമാക്കി. മാത്രമല്ല ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അഞ്ചോളം അറവ് ശാലകള്‍ പൂട്ടിയതായും പ്രമീള ശശിധരന്‍ വ്യക്തമാക്കി. പോലീസ് ഇറച്ചിയുടെ സാംപിള്‍ ശേഖരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ചത്ത് വീണ ജിവികളെ വിഷാംശം തിരിച്ചറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്.