പൊലീസ് ആക്ട് നിയമ ഭേദഗതി: ഉയരുന്ന ആശങ്കകള്‍ അവഗണിച്ചുകൂടെന്ന് സിപിഐ
തിരുവനന്തപുരം: പൊലീസ് ആക്ടിലെ ഭേദഗതിയില്‍ നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനോ പരാതികളിന്മേല്‍ സത്വരവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് സംവിധാനത്തിന് വേണ്ടത്ര കഴിയുന്നില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുന്നിടത്ത് നിയമം കയ്യിലെടുക്കാന്‍ ഇരകള്‍തന്നെ നിര്‍ബന്ധിതമായ സംഭവം അടുത്തകാലത്ത് കേരളത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് വഴി പൊലീസ് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ കെെക്കൊണ്ട തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും മുഖപ്രസംഗം പറയുന്നു.
എന്നാല്‍ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നീതിന്യായ നിരൂപണത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു. നിയമഭേദഗതിയിലൂടെ പൊലീസിനു ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും മൗലിക അവകാശങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ഈ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് മാധ്യമലോകവും ഭയപ്പെടുന്നു. 'ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലുംതരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ്' ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് പറയുന്നതായും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.