ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ വിടാതെ ദിലീപ്.. ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതിന്റെ ലക്ഷ്യം വേറെ!
കൊച്ചി: രാജ്യത്തെ തന്നെ ആദ്യത്തെ റേപ്പ് കൊട്ടേഷന്‍ എന്നാണ് പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിച്ചത്. ശത്രുത തീര്‍ക്കുന്നതിന് വേണ്ടി ഇത്തരത്തിലൊരു ക്വട്ടേഷന്‍ നല്‍കുകയെന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. പ്രതിസ്ഥാനത്ത് ഉള്ളതാകട്ടെ ജനപ്രിയനെന്ന് പേര് കേട്ട നടന്‍ ദിലീപും.
ജയമോളുടെ രഹസ്യങ്ങൾ തേടി പോലീസ്.. ഫോണിൽ വിളിച്ചത് ആരെയൊക്കെ? ഭർത്താവ് ജോബിനെ ആക്രമിക്കുന്നതും പതിവ്!
കേസ് വിചാരണയ്ക്ക് ഒരുങ്ങുന്ന ഘട്ടത്തിലും ഇരയായ നടിയെ ദിലീപ് വേട്ടയാടുകയാണ്. സോഷ്യല്‍ മീഡിയയിലെ ദിലീപ് അനുകൂലികള്‍ വഴിയും ഫാന്‍സ് വഴിയും ക്രൂരമായി അപമാനിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിന്റെ ശ്രമമെന്ന് പോലീസ് ആരോപിക്കുന്നു. നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന ദിലീപിന്റെ ലക്ഷ്യം മറ്റെന്തോ ആണെന്നും പോലീസ് സംശയിക്കുന്നു.
രക്ഷപ്പെടാൻ പല തന്ത്രങ്ങൾ
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി എട്ടാം പ്രതിസ്ഥാനത്താണ് ദിലീപുള്ളത്. കേസില്‍ നിന്നും തലയൂരാനായി പതിനെട്ടടവും ദിലീപും സംഘവും പയറ്റുന്നുമുണ്ട്. നടി തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ നാടകമാണ് ആക്രമണം എന്ന തരത്തിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ് ദിലീപ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മെമ്മറി കാര്‍ഡില്‍ സ്ത്രീശബ്ദം
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡില്‍ സ്ത്രീശബ്ദമുണ്ട് എന്നും അത് മായ്ച്ച് കളയാന്‍ പോലീസ് ശ്രമിച്ചുവെന്നും നേരത്തെ ദിലീപ് ആരോപിക്കുകയുണ്ടായി. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കുറ്റപത്രത്തിന്റെ കൂടെ നല്‍കിയിരുന്നില്ല. ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും ദിലീപ് കോടതി കയറി.
എതിർ സത്യവാങ്മൂലം
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് നടത്തുന്ന ശ്രമങ്ങളെ പൊളിച്ചടുക്കാനുള്ള മറുപണിയിലാണ് അന്വേഷണ സംഘം. അങ്കമാലി കോടതിയില്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പോലീസ് സത്യവാങ്മൂലം നല്‍കി. ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
ലക്ഷ്യം മറ്റൊന്ന്
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ലക്ഷ്യമാണ്. കേസിലെ പ്രധാനപ്പെട്ട തെളിവായ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തി മാറ്റി നടിയെ വീണ്ടും അപമാനിക്കാനാണ് ദിലീപിന്റെ ഉദ്ദേശമെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ദൃശ്യങ്ങൾ നൽകരുതെന്ന്
മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് പറയുന്നത് എന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തെയും നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമം നടത്തിയതായും പോലീസ് ചൂണ്ടിക്കാട്ടി.
ശ്രമം നടിയെ അപമാനിക്കാൻ
ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിച്ചതായും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതിയായ ദിലീപിന് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വാദിക്കുന്നു. ഒരുകാരണവശാലും ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുത് എന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
254 രേഖകൾ വേണം
അതേസമയം മെമ്മറി കാര്‍ഡില്‍ പോലീസ് തിരിമറി നടത്തിയിട്ടുണ്ട് എന്നും അതിനാലാണ് ദൃശ്യങ്ങള്‍ തനിക്ക് നല്‍കുന്നതിനെ എതിര്‍ക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം. കുറ്റപത്രത്തിനോടൊപ്പം അതില്‍ പറഞ്ഞിരിക്കുന്ന എല്ലാ രേഖകളുടേയും പകര്‍പ്പ് ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകനും വാദം ഉന്നയിക്കുന്നു. കേസിലെ 254 രേഖകളാണ് ദിലീപിന്റെ ആവശ്യം.
രേഖകൾ ദിലീപ് പരിശോധിച്ചു
നേരത്തെ കുറ്റപത്രത്തോടൊപ്പം തന്നെ ദൃശ്യങ്ങള്‍ അടക്കമുള്ള പൂര്‍ണമായ തെളിവുകള്‍ക്ക് വേണ്ടി ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. അതേസമയം കോടതിയുടെ സാന്നിധ്യത്തില്‍ പോലീസ് സമര്‍പ്പിച്ച പ്രധാനപ്പെട്ട രേഖകള്‍ ദിലീപ് പരിശോധിച്ചിരുന്നു.
പ്രതിക്ക് അവകാശം ഉണ്ടെന്ന്
എന്നാല്‍ കേസില്‍ ശക്തമായ എതിര്‍വാദം ഉന്നയിക്കുന്നതിന് പൂര്‍ണമായ രേഖകള്‍ ആവശ്യമാണെന്നും അത് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ വിവരങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കുറ്റപത്രം റദ്ദാക്കാനും നീക്കം
കുറ്റപത്രം റദ്ദാക്കുന്നതിന് വേണ്ടിയും ദിലീപിന്റെ അഭിഭാഷക സംഘം കരുക്കൾ നീക്കുന്നു. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണെന്ന് ദിലീപ് പറയുന്നു. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് ആരോപണം.
നിർണായക തെളിവുകൾ ലഭിച്ചില്ല
തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്സ്, മെഡിക്കല്‍ റെക്കോര്‍ഡ്സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണെന്ന വാദവും ദിലീപ് ഉന്നയിച്ചിരിക്കുന്നു. കോടതിയിൽ പോലീസ് സമർപ്പിച്ച ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണെന്ന് ദിലീപ് ആരോപിക്കുന്നു.
പോലീസും പ്രതിയും ഒത്തുകളിക്കുന്നു
ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ദിലീപ് പറയുന്നു.
സംഭവം നിർത്തിയിട്ട വാഹനത്തിൽ
മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും.
ശാസ്ത്രീയ പരിശോധന നടത്തണം
ശാസ്ത്രീയ പരിശോധന നടത്തിയാൽ ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് തനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നതെന്നും ദിലീപ് അങ്കമാലി കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു.
മാർട്ടിന്റെ വെളിപ്പെടുത്തൽ
വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ലെന്നും ദിലീപ് പറയുന്നു. കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നും ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നതായും ദിലീപ് പറയുന്നു. ദിലീപ് ഹർജിയിൽ ആരോപിച്ച വിഷയങ്ങൾക്ക് സമാനമായ വെളിപ്പെടുത്തലുകളാണ് രണ്ടാം പ്രതി മാർട്ടിനും നടത്തിയിരിക്കുന്നത്. മംഗളം ടിവി പുറത്ത് വിട്ട വാർത്തയിൽ മാർട്ടിൻ പറയുന്നത് നടിയെ ആക്രമിച്ചുവെന്ന കേസ് തന്നെ കെട്ടുകഥയാണ് എന്നാണ്.