ദിലീപിന്റെ നീക്കം നടിയെ അപമാനിക്കാന്‍! നടിയുടെ ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമം തടയാൻ പോലീസ്
Recommended Video
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് എട്ടാം പ്രതിയായ ദിലീപും രണ്ടാം പ്രതിയായ മാര്‍ട്ടിനും ഉന്നയിക്കുന്നത്. ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്കിയ ഹര്‍ജി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ശക്തമായാണ് പ്രോസിക്യൂഷന് എതിര്‍പ്പ് ഉന്നയിച്ചത്.
നടിയെ ആക്രമിച്ച കേസ് തകിടം മറിയുന്നു.. നടി ആക്രമിക്കപ്പെട്ടിട്ടില്ല? കെട്ടുകഥയെന്ന് രണ്ടാം പ്രതി!
ഹർജി പരിഗണിക്കുന്നത് മാറ്റി
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പൂര്‍ണമായ രേഖകള്‍ തനിക്ക് ലഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഒരു ഹര്‍ജി. നൂറിലേറെ രേഖകള്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് അടക്കം വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള ഈ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റിയിരിക്കുകയാണ്.
എതിർപ്പുമായി പ്രോസിക്യൂഷൻ
നടിയുടെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിർക്കാനാണ് പോലീസ് തീരുമാനം. നടിയെ അപമാനിക്കാനാണ് ദിലീപ് ശ്രമിക്കുന്നത് എന്നാണ് പ്രോസിക്യൂഷന് ഉയർത്തുന്ന വാദം. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലപ്പെടുത്താനാണ് ദിലീപ് നീക്കം നടത്തുന്നത് എന്നും പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കുന്നു.
സ്വകാര്യതയെ ബാധിക്കും
ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന് നിലപാട്. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെടാനും പ്രോസിക്യൂഷന് തീരുമാനിച്ചിട്ടുണ്ട്. കുറ്റപത്രത്തെ ചോദ്യം ചെയ്തു ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടും രണ്ട് ഹര്‍ജികളാണ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തെ ചോദ്യം ചെയ്യൽ
കുറ്റപത്രത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണെന്ന് ദിലീപ് പറയുന്നു. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്.
പല തെളിവുകളും നൽകിയിട്ടില്ല
അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്നും ദിലീപ് ഹർജിയിൽ പറയുന്നു. തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്സ്, മെഡിക്കല്‍ റെക്കോര്‍ഡ്സ്, ഫോറന്‍സിക് റിപോര്‍ട്സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണെന്ന വാദവും ദിലീപ് ഉന്നയിച്ചിരിക്കുന്നു.
മെമ്മറി കാർഡിൽ സ്ത്രീശബ്ദം
കോടതിയിൽ പോലീസ് സമർപ്പിച്ച ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന് ഇത് വരെ പറഞ്ഞതിന് വിപരീതം ആണെന്ന് ദിലീപ് ആരോപിക്കുന്നു. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ദിലീപ് പറയുന്നു.
ശാസ്ത്രീയ പരിശോധന വേണം
മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന് പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും.
ഈ റിസൾട്ട് എവിടെ
ശാസ്ത്രീയ പരിശോധന നടത്തിയാൽ ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് തനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നതെന്നും ദിലീപ് അങ്കമാലി കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു. വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ലെന്നും ദിലീപ് പറയുന്നു.
കെട്ടുകഥയെന്ന് മാർട്ടിൻ
കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നും ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നതായും ദിലീപ് പറയുന്നു. ദിലീപ് ഹർജിയിൽ ആരോപിച്ച വിഷയങ്ങൾക്ക് സമാനമായ വെളിപ്പെടുത്തലുകളാണ് രണ്ടാം പ്രതി മാർട്ടിനും നടത്തിയിരിക്കുന്നത്. മംഗളം ടിവി പുറത്ത് വിട്ട വാർത്തയിൽ മാർട്ടിൻ പറയുന്നത് നടിയെ ആക്രമിച്ചുവെന്ന കേസ് തന്നെ കെട്ടുകഥയാണ് എന്നാണ്.
പ്രതികൾ സാക്ഷിപ്പട്ടികയിൽ
മാര്‍ട്ടിനെ ജയിലില്‍ ചെന്ന് കണ്ട പിതാവ് ആന്റണിയോട് മാര്‍ട്ടന്‍ തുറന്ന് പറഞ്ഞതാണ് ഇക്കാര്യങ്ങളെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നടി ആക്രമിക്കപ്പെട്ടതല്ലെന്ന് മാര്ട്ടിന് പറഞ്ഞു. ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്ന് മാര്ട്ടിന് പറഞ്ഞതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്ട്ടിന് പിതാവിനോട് വെളിപ്പെടുത്തിയതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.