പൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണം; ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമം തടയണം; സർക്കുലറുമായി ഡിജിപി
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ പരാതികളിൽ വേഗത്തിൽ നടപടി വേണമെന്ന് ഡിജിപി അനിൽകാന്ത്. ഇത് സംബന്ധിച്ച് പൊലീസ് മേധാവി സർക്കുലർ പുറത്തിറക്കി. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവിയുടെ കർശന നിർദ്ദേശം.
ആരോഗ്യ പ്രവർത്തകർക്കെതിരായ പരാതിയിൽ പൊലീസിൻ്റെ ഇടപെടലുണ്ടാകണമെന്ന് കാട്ടിയാണ് പൊലീസിന് ഡിജിപി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു കാരണവശാലും ഇത്തരം പരാതികളിൽ നടപടി വൈകിപ്പിക്കരുത്.
സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ല; പ്രതിപക്ഷത്തിനും കാനം രാജേന്ദ്രൻ്റെ വിമർശനം
ആശുപത്രികളിലുള്ള പൊലീസ് എയ്ഡ്പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും ഡിജിപി സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാഷ്വാലിറ്റികൾ, ഒ.പി ബ്ലോക്കുകൾ എന്നിവിടങ്ങളിലുള്ള സിസിടിവി ക്യാമറകൾ പൊലീസ് എയ്ഡ്പോസ്റ്റുമായി ബന്ധിപ്പിച്ച് പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കണമെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ അടക്കമുള്ള ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയും ഡോക്ടർമാർക്കെതിരെയുമുള്ള കയ്യേറ്റങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ നേരത്തെ ഹൈക്കോടതി ഇടപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയുന്നതിന് സംസ്ഥാനത്ത് നിയമങ്ങളുണ്ടെങ്കിലും അത് പലതവണയായി ലംഘിക്കപ്പെടുന്നുണ്ട്. പരാതികളിന്മേൽ എഫ്ഐആർ ഇടുന്നതിനപ്പുറത്തേക്ക് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലോ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തുന്നതിനോ പൊലീസ് തയ്യാറാവുന്നില്ലെന്നതാണ് ആരോഗ്യ പ്രവർത്തകരുടെയും ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകളുടെയും ആക്ഷേപം.
പൊലീസ് മേധാവി പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം നിലവിലുള്ള കേസുകളിൽ നടപടി പൂർത്തിയാക്കണമെന്നും ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ അതിവേഗം നടപടി പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കൈക്കൊള്ളണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതാത് സ്റ്റേഷനിലെ എസ്.എച്ച്.ഒ മാർ ഇടപെട്ട് വേണം നടപടി സ്വീകരിക്കേണ്ടതെന്നും ഡിജിപി നിർദ്ദേശിക്കുന്നു. ഓരോ ജില്ലകളിലെയും സ്ഥിതിവിശേഷം അതാത് ജില്ലാ പോലീസ് മേധാവിമാർ പരിശോധിക്കുകയും ബന്ധപ്പെട്ട റേഞ്ച് ഡിഐജിമാർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുകയും വേണമെന്നും പൊലീസ് മേധാവി സർക്കുലറിൽ പറയുന്നു.
നിലവിൽ പൊലീസ് എയ്ഡ്പോസ്റ്റുകളുള്ള ആശുപത്രികളിൽ രാത്രികാലങ്ങളിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ആശുപത്രികളിലെ അത്യാഹിതവിഭാഗം അടക്കമുള്ള സ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഷ്വാലിറ്റികളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പൊലീസ് എയ്ഡ് പോസ്റ്റുകൾ വഴി ബന്ധിപ്പിക്കാൻ നേരത്തെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഒ പിയിലും അത്യാഹിത വിഭാഗത്തിലും ഇത്തരത്തിൽ ക്യാമറ സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രികളിൽ എത്രയും വേഗം നടപ്പിലാക്കണമെന്നും നേരത്തെ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
രാത്രികാലങ്ങളിലടക്കം ആശുപത്രിയുടെ പ്രവർത്തന കവാടത്തിലെന്ന പോലെ പൊലീസിൻ്റെ കൃത്യമായ മോണിറ്ററിംഗ് സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കെതിരായ കയ്യേറ്റങ്ങൾ തടയാൻ പൊലീസ് കർശനമായി ഇടപെടണമെന്നും ഡിജിപി നിർദ്ദേശിക്കുന്നുണ്ട്. കാലാകാലങ്ങളായി ഡോക്ടർമാർ ആവശ്യപ്പെടുന്ന കാര്യമാണ് ഡിജിപി സർക്കുലറിലൂടെ പൊലീസിന് നിർദ്ദേശങ്ങളായി നൽകിയിരിക്കുന്നത്.
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ
പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം; നടപടികൾ സുതാര്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു
Recommended Video