ഓര്‍ഡിനന്‍സ് പിൻവലിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണറുടെ ഒപ്പ് വീണു; പോലീസ് നിയമഭേദഗതി ഇനിയില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പൊലീസ് നിയമ ഭേദഗതി അസാധുവായി. നിയമഭേദഗതി പിന്‍വലിച്ചു കൊണ്ടുള്ള ഒര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് ഭേദഗതി അസാധുവായത്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തടയാനായി കൊണ്ടുവന്ന നിയമനിര്‍മ്മാണത്തിലൂടെ എല്ലാ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന ആരോപണം ശക്തമായതോടെ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
സീതാറാം യച്ചൂരി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ അടക്കും നിയമനിര്‍മ്മാണത്തിന് എതിരാവുകയും പരസ്യമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനമായത്. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നത്. ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മറ്റൊരു ഓര്‍ഡിനന്‍സ് ഇറക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവം ഒരുപക്ഷെ ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചെന്നും ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും പിണറായി വിജയന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.