മാളിൽ യുവനടിക്ക് അപമാനം: സിസിടിവി ദൃശ്യങ്ങൾ പോലീസിന്, യുവാക്കൾക്കായി അന്വേഷണം
തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് നടിയെ അപമാനിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ഷോപ്പിംഗ് മാളില്‍ കുടുംബത്തോടൊപ്പം എത്തിയ മലയാളത്തിലെ പ്രമുഖ യുവനടി അപമാനിക്കപ്പെട്ടത്. ഇക്കാര്യം നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നടിക്കുണ്ടായ ദുരനുഭവം ചര്‍ച്ചയായതോടെ പോലീസും വനിതാ കമ്മീഷനും അടക്കം വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സ്വമേധയാ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടാനായുളള അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ കളമശ്ശേരി പോലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നടിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കള്‍ മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകരുടെ വിവരങ്ങള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രേഖപ്പെടുത്തിയിട്ടുളളതിനാല്‍ യുവാക്കളെ തിരിച്ചറിയാനാകുമെന്നാണ് പോലീസ് കരുതുന്നത്.
നടിയോ കുടുംബമോ പരാതി നല്‍കാത്ത സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരിക്കുകയാണ്. മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷയായ എംസി ജോസഫൈന് പ്രതികരിച്ചു. സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Recommended Video
അപമാനിക്കപ്പെട്ട നടിയെ നേരിട്ട് കണ്ട് വിവരങ്ങള്‍ തേടുമെന്നും എംസി ജോസഫൈന് വ്യക്തമാക്കി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം വ്യാഴാഴ്ചയാണ് കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഇവിടെ നിന്ന് രണ്ട് ചെറുപ്പക്കാര്‍ നടിയെ പിന്തുടരുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയുമായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും ഇത്തരക്കാരുടെ മുഖത്തടിക്കാനുളള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.