സോളാര്‍ കേസ്: സരിതയുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയുടേയും വേണുഗോപാലിന്റേയും അറസ്റ്റ് ഉടന്‍?
സോളാര്‍ കേസില്‍ കോണ്‍ഗ്രസിനെ വിറപ്പിച്ച, യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സരിതയുടെ ബലാത്സംഗ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും അവരുടെ ഔദ്യോഗിക വസതികളില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് സരിതയുടെ പരാതിയില്‍ പറയുന്നത്.
പരാതിയില്‍ ശനിയാഴ്ച സരിത എസ് നായരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മൊഴിയെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കുമെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങള്‍ ഇങ്ങനെ
പിന്മാറി
നേരത്തെ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.എന്നാല്‍ നിയമോപദേശം എതിരായതിനാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറി.
പ്രത്യേകം പരാതി
തുടര്‍ന്ന് സരിത മുഖ്യമന്ത്രിക്ക് പരാതി നല്കി. ഒരു പരാതിയില്‍ എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പോലീസ് നിലപാട്. തുടര്‍ന്നാണ് സരിത പ്രത്യേകം പരാതി നല്‍കിയത്.
ഉമ്മന്‍ചാണ്ടിക്കെതിരെ
2012 ഹര്‍ത്താല്‍ ദിനത്തില്‍ ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് സരിത പരാതിയില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടി തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനാണ് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
റോസ് ഹൗസില്‍ വെച്ച്
മുന്‍ മന്ത്രി എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വെച്ച് കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തെന്നും സരിത പരാതിയില്‍ പറയുന്നുണ്ട്. അത് കൂടാതെ ആലപ്പുഴയില്‍ വെച്ച് തന്നെ കടന്ന് പിടിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചതായും സരിത പരാതിപ്പെട്ടതായി എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
നിരവധി പേര്
ഉമ്മന്‍ചാണ്ടിയേയും കെസി വേണുഗോപാലിനേയും കൂടാതെ ആര്യാടന് മുഹമ്മദ്, പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ബഷീര്‍ അലി തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യം എന്നിവര്‍ക്കെതിരെയും സരിത പീഡന പരാതികള്‍ പ്രത്യേകം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേസുകള്‍
ഉമ്മൻചാണ്ടിക്കെതിരെ ഐപിസി 377, പണം കൈപ്പറ്റിയതിന് ഐപിസി 420, കെസി വേണുഗോപാലിനെതിരെ ബലാത്സംഗത്തിന് ഐപിസി 376, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, ഫോണിലൂടെ ശല്യംചെയ്തതിന് കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരിശോധന
പരാതിയില്‍ രണ്ട് എഫ്ഐആര്‍ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്നാകും ക്രൈംബ്രാഞ്ച് ഉറപ്പിക്കുക. പരതാിയില് പറയുന്ന ദിവസങ്ങളില്‍ ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നോ എന്നുള്ളതും പോലീസ് പരിശോധിക്കും.
ലൊക്കേഷന്‍
ഇതിനായി ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ സഹായം തേടും. കൂടാതെ ഇരുവരും തിരുവനന്തപുരത്ത് ഉണ്ടായോ എന്നുറപ്പാക്കാന്‍ ടൂര്‍ ഡയറി, സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഇരുവരേയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.
സാധ്യമാണോ
അതസേമയം സരിതയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും വേണുഗോപാലും. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഇത് സാധ്യമാണോയെന്നത് സംശയമാണെന്ന് വാര്‍ത്തയില്‍ പറയുന്നു.
മറുപടി ഇല്ല
അതേസമയം ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സരിതയെ ഉപയോഗിക്കുകയാണെന്നാണ് ഉമ്മന്‍ചാണ്ടിയും വേണുഗോപാലും ആരോപിച്ചത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്ക് ഇല്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകുമെന്നുമായിരുന്നു സരിതയുടെ പ്രതികരണം.