കണ്ണൂർ കൊല:ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായി. ഡിവൈഎഫ്‌ഐയുൂടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അഗം പി സന്തോഷ് കുമാറിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്ന പെരുമ്പ സ്വദേശി വിനോദ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2013 ഡിസംബര്‍ 1 നാണ് സംഭവം നടന്നത്. പയ്യന്നൂരില്‍ ബിഡെപി - സിപിഎം സംഘര്‍ഷം നടക്കുന്നതിനിടെയാണ് വിനോദ് കൊല്ലപ്പെട്ടത്.
കേസില്‍ എസ്ഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയേയും സന്തോഷ് കുമാറിനേയും അടക്കം 10 പേരെ പ്രതി ചേര്‍ത്താണ് അന്വേഷണം തുടങ്ങിയത്. സരിന്‍ ശശിയെ ഇതിനകം തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തില്‍ പങ്കെടുത്ത് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. കരിവള്ളൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. പിന്നീട് പയ്യന്നൂരിലെത്തിയപ്പോള്‍ ഈ വാഹനം തകര്‍ക്കപ്പെട്ടു. ഇതോടെ അക്രമം പടര്‍ന്നു. സിപിഎമ്മിന്റെ കൊടി തോരണങ്ങളും ബാനറുകളും തകര്‍ക്കപ്പെട്ടു.
ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ആണ് വിനോദ് കൊല്ലപ്പെട്ട വിവരംഅറിയുന്നത്. നെഞ്ചിലും മുഖത്തും ഏറ്റ കുത്താണ് മരണ കാരണം. വിനോദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.