മകളുടെ വിവാഹ നിശ്ചയ ദിവസം പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു! നിശ്ചയം മുടങ്ങി, പോലീസിന്റെ ക്രൂരത
കഴക്കൂട്ടം കരിമണൽ സ്വദേശി ഹക്കീം ബദറുദ്ദീനെയാണ് പാങ്ങോട് പോലീസ് മാർച്ച് 16ന് വൈകീട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
തിരുവനന്തപുരം: പോലീസുകാർ പൊതുജനങ്ങളോട് മോശമായി പെരുമാറരുതെന്ന ഡിജിപിയുടെ നിർദേശത്തിന് പിന്നാലെ പോലീസിന്റെ ക്രൂരതയുടെ തെളിവായി മറ്റൊരു സംഭവം. തിരുവനന്തപുരത്ത് പ്രവാസിയായ കുടുംബനാഥനെ മകളുടെ വിവാഹനിശ്ചയ ദിവസം അറസ്റ്റ് ചെയ്ത് ജയിലിലടച്ചാണ് പാങ്ങോട് പോലീസ് തനിസ്വഭാവം പുറത്തെടുത്തത്.
കഴക്കൂട്ടം കരിമണൽ സ്വദേശി ഹക്കീം ബദറുദ്ദീനെയാണ് പാങ്ങോട് പോലീസ് മാർച്ച് 16ന് വൈകീട്ട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഹക്കീമിന്റെ മകൾ ഡോക്ടർ ഹർഷിതയുടെ വിവാഹ നിശ്ചയ ദിവസമായിരുന്നു പോലീസിന്റെ ക്രൂരത. ഹക്കീമിനൊപ്പം ബന്ധുക്കളായ 24 പേരെയും പോലീസ് അർദ്ധരാത്രി വരെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. ഇതോടെ മകളുടെ വിവാഹ നിശ്ചയം മുടങ്ങി. മലയാള മനോരമയാണ് ഈ സംഭവത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വാഹനം തട്ടിയത് മുതൽ...
മാര്‍ച്ച് 16 വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം വൈകീട്ട് അഞ്ച് മണിക്ക് മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി വരന്റെ വസതിയിലേക്ക് പോകുന്നതിനിടെ ഹക്കീമും ബന്ധുക്കളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഹക്കീമും ബന്ധുക്കളും സഞ്ചരിച്ച വാന്‍ പുലിപ്പാറ വളവില്‍ കെഎസ്ആര്‍ടിസി ബസുമായി ഉരസിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ വാനിലെ ഡ്രൈവറോടും യാത്രക്കാരോടും തട്ടിക്കയറി. ഈ സമയം ബസിലുണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനും വിഷയത്തില്‍ ഇടപെട്ടു. ഇയാൾ വിവരമറിയിച്ചതനുസരിച്ച് കല്ലറ പാങ്ങോട് പോലീസ് അപകടസ്ഥലത്തെത്തി.
അപേക്ഷിച്ചിട്ടും...
അപകട സ്ഥലത്ത് എത്തിയ എസ്ഐയും പോലീസുകാരും വാനിലെ യാത്രക്കാരെയും ബസ് ഡ്രൈവറെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മകളുടെ വിവാഹ നിശ്ചയമാണെന്നും, ചടങ്ങ് കഴിഞ്ഞതിന് ശേഷം സ്റ്റേഷനിൽ ഹാജരാകാമെന്നും ഹക്കീം അപേക്ഷിച്ചെങ്കിലും പോലീസുകാർ വഴങ്ങിയില്ല. തുടർന്ന് ഹക്കീമിന്റെ ബന്ധുക്കളായ സ്ത്രീകൾ ഉൾപ്പെടെയുള്ള 27 പേർ കല്ലറ പാങ്ങോട് സ്റ്റേഷനിലെത്തി. ഇതിൽ ഹക്കീമിനെയും പുരുഷന്മാരായ മറ്റ് നാല് ബന്ധുക്കളെയും പോലീസ് സെല്ലിൽ അടച്ചു. സ്ത്രീകൾ അടക്കമുള്ള മറ്റുള്ളവരോട് സ്റ്റേഷന് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഹക്കീമും ഭാര്യയും എസ്ഐയോട് കരഞ്ഞപേക്ഷിച്ചെങ്കിലും പോലീസുകാർ തട്ടിക്കയറിയെന്നാണ് ആരോപണം.
രാത്രിയിൽ...
ബസ് ഡ്രൈവർ ആശുപത്രിയിലാണെന്നും, അയാൾ തിരിച്ചെത്തി ഒത്തുതീർപ്പാക്കിയാൽ വിട്ടയക്കാമെന്നുമായിരുന്നു പോലീസിന്റെ നിലപാട്. തുടർന്ന് ഹക്കീമിന്റെ ബന്ധുക്കൾ ഡ്രൈവറെ നേരിൽക്കണ്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് പറഞ്ഞ് ഹക്കീമിനെ വിട്ടയക്കാൻ പോലീസ് തയ്യാറായില്ല. മകളുടെ വിവാഹം മുടക്കരുതെന്ന് പറഞ്ഞപ്പോൾ എസ്ഐ മോശമായ രീതിയിൽ സംസാരിച്ചെന്നും വാൻ ഡ്രൈവറെ പോലീസ് പറഞ്ഞുവിട്ടുവെന്നും ഇവർ ആരോപിക്കുന്നു. തുടർന്ന് രാത്രി 11.30ഓടെ മറ്റു ബന്ധുക്കളെ പോലീസ് വിട്ടയച്ചു. പിറ്റേദിവസം രാവിലെ ഹക്കീമിനെയും മറ്റ് രണ്ടുപേരെയും പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ മാർച്ച് 20 വരെ റിമാൻഡ് ചെയ്തു. പിന്നീട് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ഹക്കീമിന് ജാമ്യം ലഭിച്ചത്. എന്നാൽ ഹക്കീമിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് പോലീസ് നെടുമങ്ങാട് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്യജാതിക്കാരനെ പ്രണയിച്ച പോലീസുകാരിക്കും ദുരവസ്ഥ. വീട്ടുകാര്‍ മര്‍ദിച്ചു, ഒടുവില്‍ പോലീസ് സഹായം!!
കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു
അറേഞ്ച്ഡ് മാര്യേജ് ആണോ ലവ് മാര്യേജ് ആണോ നല്ലത്? ആതിരയെ സൗകര്യപൂര്‍വ്വം നമ്മള്‍ മറന്നതോ ?