ഏലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ, രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ
കോഴിക്കോട്: ഏലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ രാജേഷ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന രാജേഷ് ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
സിഐടിയു ഏലത്തൂര്‍ ഓട്ടോ സ്റ്റാന്‍ഡ് യൂണിയന് സെക്രട്ടറി ഖദ്ദാസി, സിപിഎം പ്രവര്ത്തകന് മുരളി എന്നിവരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശ്രീലേഷ്, ഷൈജു എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. ഇവര്‍ റിമാന്‍ഡിലാണ്.
ഇക്കഴിഞ്ഞ പതിനഞ്ചാം തിയ്യതിയാണ് പ്രതികള്‍ രാജേഷിനെ മര്‍ദ്ദിച്ചത്. ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഏലത്തൂരില്‍ രാജേഷ് ഓട്ടോ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോ ഡ്രൈവര്‍മാര്‍ എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലിയായിരുന്നു തര്‍ക്കം. രാജേഷിനെ ഇവര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് വിവരം. രാജേഷ് ബിജെപി പ്രവര്‍ത്തകനാണ്.
മര്‍ദനത്തില്‍ മനംനൊന്ത രാജേഷ് വണ്ടിയിലുണ്ടായിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. രാജേഷിന്റെ ആത്മഹത്യയില്‍ പോലീസ് ഒളിച്ച് കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാജേഷിന്റെ മൃതദേഹവുമായി ബിജെപി കോഴിക്കോട് റോഡ് ഉപരോധം നടത്തി. തെളിവ് മായ്ച്ച് കളഞ്ഞ് പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമം എന്ന് ബിജെപി ആരോപിച്ചു. രാജേഷിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് മേല്‍ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.