ലീഗ് കടുത്ത നാണക്കേടിൽ; കമറുദ്ദീന് വിലങ്ങ് വീണു, 15 കോടി തട്ടിപ്പിന് തെളിവ്... ചതിച്ചതാണെന്ന്
കാസര്‍കോട്: മുസ്ലീം ലീഗിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി മഞ്ചേശ്വരം എംഎല്‍എയുടെ സാമ്പത്തിക തട്ടിപ്പ് കേസ്. ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഒടുവില്‍ മുസ്ലീം ലീഗ് നാണംകെട്ട് പിന്‍മാറുന്നു; കമറുദ്ദീന്‍ ചെയ്തതിന് കമറുദ്ദീന്‍ മാത്രം ഉത്തരവാദി
നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം നൂറില്‍ കൂടുതല്‍
15 കോടി രൂപയുടെ തട്ടിപ്പ് നടന്നതിന് തെളിവുണ്ട് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, തന്നെ ചതിക്കുകയായിരുന്നു എന്ന നിലപാടിലാണ് എംസി കമറുദ്ദീന്‍. പണിടപാടുകളില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. വിശദാംശങ്ങള്‍...
കമറുദ്ദീൻ അറസ്റ്റിൽ
എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് ഉടനെ ഉണ്ടാകും എന്നായിരുന്നു എഎസ്പി പി വിവേക് കുമാര്‍ വ്യക്തമാക്കിയത്. നവംബര്‍ 7, ശനിയാഴ്ച രാവിലെ മുതല്‍ എംസി കമറുദ്ദീനെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കമറുദ്ദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
15 കോടിയുടെ തട്ടിപ്പ്
150 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് എംസി കമറുദ്ദീനെതിരെയുള്ളത്. എണ്ണൂറില്‍ പരം നിക്ഷേപകരില്‍ നിന്നാണ് ഈ പണം സമാഹരിച്ചത്. ഇതില്‍ 15 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചു എന്നാണ് എഎസ്പി വ്യക്തമാക്കുന്നത്.
സെഞ്ച്വറി കടന്ന് കേസുകള്‍
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് എംസി കമറുദ്ദീനെതിരെ കേസുകള്‍ ഉള്ളത്. കഴിഞ്ഞ ദിവസം 15 പരാതികള്‍ കൂടി കിട്ടിയതോടെ കേസുകളുടെ എണ്ണം 100 കവിഞ്ഞിരുന്നു. നിലവില്‍ 107 കേസുകളാണ് മുസ്ലീം ലീഗ് എംഎല്‍എയ്‌ക്കെതിരെയുള്ളത്.
മുസ്ലീം ലീഗ് കൈയ്യൊഴിഞ്ഞു
സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ മുസ്ലീം ലീഗിനെ റെ പ്രതിരോധത്തിലാക്കിയ സംഭവം ആയിരുന്നു ജ്വല്ലറി തട്ടിപ്പ് കേസ്. ഒടുവില്‍ പാര്‍ട്ടിയും ഇപ്പോള്‍ കമറുദ്ദീനെ കൈവിട്ടിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ എല്ലാം കമറുദ്ദീന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ പരിഹരിക്കണം എന്നാണ് ഇപ്പോള്‍ ലീഗിന്റെ നിലപാട്.
ഇടപെട്ട് നാണംകെട്ടു
കമറുദ്ദീനെതിരെയുള്ള പരാതികള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയതോടെ ആയിരുന്നു ലീഗ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും എന്നായിരുന്നു ലീഗിന്റെ വാഗ്ദാനം. എന്നാല്‍ ലീഗ് നിശ്ചയിച്ച മധ്യസ്ഥന്‍ തന്നെ ഇക്കാര്യം സാധ്യമാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ചോദ്യം ചെയ്യല്‍
മുസ്ലീം ലീഗിന്റെ കാസര്‍കോട് ജില്ലാ ട്രഷറല്‍ കല്ലട്ര മായിന്‍ ഹാജി ആയിരുന്നു മധ്യസ്ഥന്‍. ഇദ്ദേഹത്തേയും പൂക്കോയ തങ്ങളേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘം ഇതിനികം എണ്‍പത് പേരില്‍ നിന്നാണ് മൊഴിയെടുത്തിട്ടുള്ളത്.
എല്ലാം ചതിയെന്ന് കമറുദ്ദീന്‍
മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നു എന്നാണ് എംസി കമറുദ്ദീന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ല ജ്വല്ലറിയ്ക്കായി പണം സമാഹരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. പണമിടപാടുകളില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
Recommended Video
ലീഗ് കടുത്ത പ്രതിരോധത്തില്‍
പാലാരിവട്ടം പാലം വിഷയത്തിലും കള്ളപ്പണം വെളുപ്പിക്കല്‍ വിഷയത്തിലും മുസ്ലീം ലീഗ് എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞ് വലിയ ആരോപണങ്ങള്‍ നേരിടുകയാണ്. അതിന് പിറകെ ആയിരുന്നു കെഎം ഷാജിയ്‌ക്കെതിരെയുള്ള കോഴ ആരോപണവും അനധികൃത വീട് നിര്‍മാണവും ഉയരുന്നത്. എംസി കമറുദ്ദീന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാവുക കൂടി ചെയ്തതോടെ മുസ്ലീം ലീഗ് കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.