വണ്ടിചെക്ക് നൽകി കടക്കാരെ പറ്റിക്കും,പരാതിയുമായി ചെന്നാൽ ഭാര്യയെകൊണ്ട് പീഡന പരാതി,യുവാവ് അറസ്റ്റിൽ
വ്യാജ പീഡനപരാതി നൽകുമെന്ന് ഭീഷമിപ്പെടുത്തി കടയുടമകളിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി ഒടുവിൽ പിടിയിൽ. കൊല്ലം മടത്തറ സ്വദേശിയായ അഖിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെക്കൻ ജില്ലകളിലെ നിരവധി കടയുടമകളിൽ നിന്നായി ലക്ഷങ്ങള്‍ വിലവരുന്ന ഉത്പന്നങ്ങള്‍ ഇയാള്‍ സ്വന്തമാക്കിയെന്നാണ് പരാതി.
ആദ്യം കോൺട്രാക്ടർ എന്ന് പരിചയപെടുത്തി കട ഉടമയുമായി അടുക്കും. തുടർന്ന് സിമന്റ് ഓർഡർ ചെയ്യും, ശേഷം ഇയാളുടെ പ്രത്യേക കേന്ദ്രത്തിൽ സാധനം ഇറക്കും. എന്നിട്ട് ഒരാഴ്ച ഡേറ്റ് ഇട്ട് വ്യാജ ചെക്ക് കൊടുത്തു വിടും. പിന്നെ ഫോൺ എടുക്കില്ല. നിയമ നടപടിയുമായി പോയാൽ കട ഉടമ ഭാര്യയെ പീഡിപ്പിച്ചെന്ന് സമീപ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇതാണ് അഖിലിന്റെ സ്ഥിരം പരിപാടി.
നിരവധി സ്ഥലങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കിയത്. കല്ലറയിലെ ഒരുകടയുടമക്കെതിരെ മോഷണം, പീഡനം തുടങ്ങി വ്യാജ പരാതികൾ നൽകി കുടുക്കാനും അഖിൽ ശ്രമം നടത്തിയതായി കടയ്ക്കൽ പോലീസ് വ്യക്തമാക്കി. മാനനഷ്ടം ഭയന്ന് കട ഉടമകളെല്ലാം പരാതി പിൻവലിക്കുയും നഷ്ടം സഹിച്ച് മിണ്ടാതിരിക്കുകയും ചെയ്യുകയാണ് പതിവ്.