ബിനീഷ് കോടിയേരിയും പിടികിട്ടാപ്പുളളി; മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകൾ, തട്ടിപ്പ് നടന്നത് ഗൾഫിൽ!
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് വിവാദം നിലനിൽക്കെ അനുജൻ ബിനീഷ് കോടിയേരിക്കെതിരെയും ആരോപണം. ബിനീഷ് കോടിയേരിയും ഗള്‍ഫില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ബിനീഷ് കോടിയേരിക്കെതിരെ ഗൾഫിലുള്ളത്. സഹോദരന്‍ ബിനോയിക്ക് എതിരെയുളള സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് ബിനീഷിനെതിരെയുളള വാർത്തയും പുറത്തു വന്നിരിക്കുന്നത്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിനീഷ് ശിക്ഷ അനുഭവിക്കാതെ നാട്ടിലേക്ക് മുങ്ങുകയാണെന്നും അരോപണം ഉയരുന്നുണ്ട്.
ദുബൈയിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷ് കോടിയേരിയ്ക്ക് എതിരെ നിലനില്‍ക്കുന്നത്. ബര്‍ദുബൈ പൊലീസ് സ്‌റ്റേഷനില്‍ 2015 ആഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം, അതായത്, 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10 ന് ജഡ്ജി ഉമര്‍ അത്തീഖ് മുഹമ്മദ് ദിയാബ് അല്‍ മറി പുറപ്പെടുവിച്ച 48056/2017 നമ്പര്‍ വിധിയില്‍ രണ്ട് മാസം തടവാണ് ശിക്ഷയായി നല്‍കിയത്.
ദുബൈ ഫസ്റ്റ് ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് 2016 ല്‍ ബര്‍ഷ പൊലീസ് സ്‌റ്റേഷനിലും. സ്വകാര്യ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ കബളിപ്പിച്ചതിന് 2017 ല്‍ ഖിസൈസ് പോലീസ് സ്‌റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചില കേസുകള്‍ പണം നല്‍കി പരിഹരിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇ പി ജയരാജന്റെ മകന്‍ ജിതിന്‍ രാജിനെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.