കൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടന
കൊയിലാണ്ടി: കൊറോണ വൈറസ് മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പോരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്. എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് പണം സ്വരൂപിച്ചെന്നാണ് കൊയിലാണ്ടി പോലീസ് വ്യക്തമാക്കുന്നത്.
പത്ത് ദിവസം മുമ്പാണ് കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളും ആസഫിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കി. സന്ദേശം പ്രചരിച്ചതോടെ നിരവധി ആളുകള്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചു. നേരിട്ടും പണം കൈപറ്റിയതായി സൂചല ലഭിച്ചിട്ടുണ്ടെന്നും പേലീസ് പറയുന്നു. എന്നാല്‍ മതിയായ രേഖകളോ അനുമതിയോ ഇല്ലാതെയാണ് പണപ്പിരിവ് നടത്തിയതെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

പ്രതിഷേധം
അതേസമയം, പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകരും എംഎസ്ഫ് നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്. കൊയിലാണ്ടിയിലെ തീരദേശ വാർഡുകളിൽ ഉൾപ്പെടെ ആർആർടിയുടെ പരിപൂർണ്ണ പിന്തുണയോടെ അനേകം കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തിയ കൂട്ടായ്മയിൽ പങ്കാളിയായതിന്റെ പേരിൽ കൊയിലാണ്ടി നിയോജക മണ്ഡലം എംഎസ്എഫ് പ്രസിഡണ്ട് ആസിഫിനെതിെ നിയമ നടപടി സ്വീകരിച്ചത് ഗൂഡാലോചനയാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.

വിളിച്ച് വരുത്തി അറസ്റ്റ്
ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൊഴിലില്ലാതെ പട്ടിണിയിലേക്ക് നീങ്ങിയ തീരദേശ മേഖലകളിലെ ജനങ്ങൾക്കുള്ള ഭക്ഷണ കിറ്റുകൾ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിതരണം നടന്നു വരികയായിരുന്നു. ഇതിൽ പങ്കാളിയായി കൊണ്ടിരിക്കെ ആസിഫ് കലാമിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

വാർഡ് ആര്‍ആര്‍ടി
വാർഡ് ആര്‍ആര്‍ടിയാണ് ആസിഫ്. ജനകീയ പങ്കാളിത്തത്തിൽ കടകളിൽ നിന്ന് സാധനങ്ങൾ എത്തിക്കുകയും പണം നൽകുകയും ചെയ്തു, വലിയ തുക ആയതിനാൽ ആസിഫിന്റെ സഹോദരന്റെ അക്കൗണ്ട് വഴിയായിരുന്നു കടക്കാരന് തുക കൈമാറിയത്. കടക്കാരൻ അടക്കം വന്ന് പോലീസിനോട് വന്ന് ഇത് രാഷ്ട്രീയ വൈരാഗ്യമാണ് എന്ന് പറഞ്ഞിട്ടും കേസുമായി മുന്നോട്ട് പോവുകയായിരുന്നെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ആസിഫ് കലാം ചെയ്ത തെറ്റ്
കടല് കാണാതെ വീടകം കണ്ണീർ കടലാകുന്ന കടലിന്റെ മക്കളുടെ കണ്ണീര് തുടക്കുന്നതാണോ ആസിഫ് കലാം ചെയ്ത തെറ്റ്. അടുപ്പ് പുകയാത്തവരോട് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറമുള്ള അടുപ്പം കാണിച്ചതാണോ ആസിഫ് കലാം ചെയ്ത പാതകം. എല്ലാം ഞങ്ങളിലൂടെ മാത്രം നടന്നാൽ മതിയെന്ന രാഷ്ട്രീയ അശ്ലീലം പേറാൻ മാത്രം ഈ മഹാമാരിയുടെ കാലത്തും നിങ്ങളുടെ മനോനിലയുടെ വൈകല്യത്തെയോർത്തു ഞങ്ങൾ പരിതപിക്കുകയാണെന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആസിഫ് പ്രതിനിധീകരിക്കുന്നത്
പ്രളയ ഫണ്ടായി പിരിച്ചെടുത്ത ലക്ഷങ്ങളാൽ കുടുംബം പണിയുന്ന എറണാകുളത്തെ പാർട്ടിയംഗത്തെപ്പോലെയല്ല പിരിച്ചെടുത്തത് തികഞ്ഞില്ലെങ്കിൽ കുടുംബത്തിൽ നിന്നെടുത്ത് കൊടുക്കാൻ പക്വതയാർജ്ജിച്ച വരെയാണ് ആസിഫ് പ്രതിനിധീകരിക്കുന്നത്.
സകല ഔദ്യോഗിക മാനദണ്ഡങ്ങൾ പാലിച്ചും ഉത്തരവാദപ്പെട്ട ജന പ്രതിനിധികൾക്കൊപ്പം താൻ ജീവിക്കുന്ന നാട്ടിലെ പാവങ്ങൾക്ക് വേണ്ടി പണം പിരിച്ചും അവർക്കാവശ്യമായ ഭക്ഷണം കിറ്റുകൾ വിതരണം ചെയ്തും മുന്നോട്ട് പോകുന്ന ഈ ചെറുപ്പക്കാരന്റെ പേരിൽ ഉന്നത സമ്മർദ്ദം താങ്ങാനാവാതെ ചാനലിന് മുൻപിൽ തട്ടിപ്പെന്ന വിലകുറഞ്ഞ പോലീസ് പ്രയോഗം നടത്തിയ പോലീസ് മേധാവിക്ക് മറുപടി പറയുന്നത് ആസിഫിന്റെ പാർട്ടിയാവില്ല, അവനാൽ സഹായിക്കപെട്ട തീര ദേശത്തെ വീട്ടമ്മമാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications