ആരോപണങ്ങൾ വ്യാജം; മാധ്യമപ്രവർത്തകർക്കെതിരെ സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ചു
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടിപി സെൻകുമാർ നൽകിയ കേസ് പോലീസ് അവസാനിപ്പിച്ചു. സെൻകുമാർ പരാതിയിൽ ഉന്നയിച്ച ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു.
ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കും
സെന്‍കുമാര്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച കടവില്‍ റഷീദ് എന്ന മാധ്യമ പ്രവര്‍ത്തകനെതിരയേും പ്രസ് ക്ലബ് സംഭവത്തെ അപലപിച്ച് പത്രപ്രവര്‍ത്തകരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ അഭിപ്രായം എഴുതിയ പിജി സുരേഷ് കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനെതിരേയുമാണ് സെന്‍കുമാര്‍ പരാതി നല്‍കിയത്. കേസ് അവസാനിപ്പിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. പോലീസിന്റേത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചിരുന്നു.
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രസ് ക്ലബ്ബിൽ ജനുവരി 16ന് നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമ പ്രവർത്തകരോട് സെൻകുമാർ മോശമായി പെരുമാറിയത്. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യമാണ് സെൻകുമാറിനെ പ്രകോപിപ്പിച്ചത്. കടവിൽ റഷീദ് നൽകിയ പരാതിയിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സുഭാഷ് വാസു ഉൾപ്പെടെ കണ്ടാലറിയാവുന്ന 6 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.