ബിഷപ്പിന്റെ വാദം പൊളിയുന്നു; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകൾ...
ജലന്ധർ: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണ സംഘത്തിന് തെളിവുകൾ കിട്ടിയതായി സൂചന. കന്യാസ്ത്രീയുടെ ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ് പുതിയ തെളിവുകൾ. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം കേസിൽ മതിയായ തെളിവുകൾ ലഭിച്ചാൽ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ഇടുക്കിയിലും വയനാട്ടിലും കനത്ത മഴ; 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
കേസുമായി ബന്ധമുള്ളവരുടെ മൊഴികൾ പൂർണമായും ശേഖരിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. ജലന്ധറിലെ തെളിവെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക.
മൊഴിയെടുക്കും
ജലന്ധറിലെ നാല് വൈദികരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് അന്വേഷണസംഘം ഇന്ന് വീണ്ടുമെത്തും. ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുമെന്ന് രൂപത അധികാരികൾ അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിൽ വിശ്വാസികളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ക്രമസമാധാനസ്ഥിതി കൂടി കണക്കിലെടുത്ത ശേഷമാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. കേരളാ പോലീസിനായി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
കന്യാസ്ത്രീകളെ
ജലന്ധറിലെ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്തെത്തി അന്വേഷണ സംഘം കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. മദർ ജനറാൾ സിസ്റ്റർ റെജീനയുടെ ഉപദേശക സമിതിയിലെ കന്യാസ്ത്രീകളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രിക്കെതിരെ നേരത്തെ മദർ ജനറാൾ അടക്കമുള്ളവർ പരാതി നൽകിയിരുന്നു. കന്യാസ്ത്രിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ബിഷപ്പിനോടുള്ള വൈരാഗ്യമാണ് പരാതി നൽകാൻ കാരണമെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. പഴയ മൊഴിയിൽ തന്നെ ഇവർ ഉറച്ച് നിൽക്കുന്നതായാണ് സൂചന. സൈബർ തെളിവുകളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാർത്ഥന നിലച്ചു
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലയേറ്റശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥന നിലച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ബിഷപ്പ് ചുമതലയേറ്റ ശേഷം മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിലും അന്വേഷണസംഘം വ്യക്തത വരുത്തും. ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ പഞ്ചാബ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബിഷപ്പിനെതിരെ
കന്യാസ്ത്രിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം നടത്തിയതിന്റെ പ്രതികാരം മൂലമാണ് കന്യാസ്ത്രീ പരാതി നൽകിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ സ്ത്രീ തന്നെ തെറ്റിദ്ധാരണമൂലമാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കിയതോടെ ആ വാദം പൊളിഞ്ഞു. പരാതി പിൻവലിക്കാൻ കന്യാസ്ത്രീക്ക് മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ബിഷപ്പ് ശല്യം ചെയ്തുവെന്ന് പരാതിപ്പെട്ടതായി ജലന്ധറിലെ ഒരു കന്യാസ്ത്രീ മൊഴി നൽകിയതായാണ് സൂചന. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുള്ളതായി വൈദികരും മൊഴി നൽകിയിട്ടുണ്ട്.
കാലവര്‍ഷക്കെടുതി: ക്ലീന്‍ പാലക്കാട് പദ്ധതിയിലേക്ക് സംഭാവന ചെയ്യാം, വീടുകള്‍ വാസയോഗ്യമാക്കാന്‍!