അടുക്കള മാലിന്യം വഴിയിൽ തള്ളണം, കുളിക്കാൻ വെള്ളം എത്തിക്കണം! വനിതാ ഐപിഎസ് ഓഫീസർക്കെതിരെയും പരാതി...
തൃശൂർ മണ്ണുത്തി സ്റ്റേഷനിൽ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ട്രെയിനിക്കെതിരെയാണ് പോലീസുകാരൻ ആക്ഷേപമുന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം/തൃശൂർ: പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് കൂടുതൽ പരാതികൾ പുറത്തുവരുന്നു. തൃശൂരിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മയുടെ നിർദേശം പാലിക്കാതിരുന്ന പോലീസുകാരനെ സ്ഥലം മാറ്റിയെന്നാണ് പുതിയ പരാതി. വീട്ടിലെ അടുക്കള മാലിന്യം വഴിയിൽ തള്ളാനാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മ ആവശ്യപ്പെട്ടതെന്നും, ഇതനുസരിക്കാത്തതിനാലാണ് സ്ഥലംമാറ്റിയതെന്നുമാണ് നിലവിൽ എആർ ക്യാമ്പിൽ സേവനമനുഷ്ടിക്കുന്ന പോലീസുകാരൻ വെളിപ്പെടുത്തിയിരിക്കുന്നത്.
തൃശൂർ മണ്ണുത്തി സ്റ്റേഷനിൽ പരിശീലനത്തിലിരിക്കുന്ന ഐപിഎസ് ട്രെയിനിക്കെതിരെയാണ് പോലീസുകാരൻ ആക്ഷേപമുന്നയിച്ചിരിക്കുന്നത്. മണ്ണുത്തി സ്റ്റേഷനിൽ സേവനമനുഷ്ടിക്കുന്നതിനിടെ ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മ അടുക്കള മാലിന്യം വഴിയിൽ തള്ളാൻ നിർദേശിച്ചെന്നും, കുളിക്കാനുള്ള ചൂടുവെള്ളം ശുചിമുറിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ആക്ഷേപം.
പറഞ്ഞിട്ടും...
വീട്ടിലെ അടുക്കള മാലിന്യം വഴിയിൽ തള്ളാനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മ പോലീസുകാരനോട് നിർദേശിച്ചത്. എന്നാൽ യൂണിഫോമിട്ട പോലീസുകാരൻ മാലിന്യം വഴിയിൽ തള്ളുന്നത് കണ്ടാൽ പ്രശ്നമാകുമെന്ന് പറഞ്ഞെങ്കിലും ഇവർ പിന്മാറിയില്ല. മാലിന്യം തള്ളലിന് പുറമേ കുളിക്കാൻ ചൂടുവെള്ളം എത്തിച്ചുനൽകലാണ് പോലീസുകാർക്കുള്ള അടുത്ത പണി. വെള്ളം ചൂടാക്കി ശുചിമുറിയിൽ എത്തിക്കാനായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥയുടെ അമ്മ നിർദേശം നൽകിയത്.
സ്ഥലംമാറ്റി...
മാലിന്യം തള്ളാനും വെള്ളം എത്തിച്ചുനൽകാനും വിസമ്മതിച്ചതിന്റെ പേരിൽ തന്നെ സ്ഥലംമാറ്റിയെന്നാണ് തൃശൂരിലെ ഒരു പോലീസുകാരൻ പരാതിപ്പെട്ടിരിക്കുന്നത്. നേരത്തെ മണ്ണുത്തി സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരനെ എആർ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റിയത്. പോലീസിലെ ദാസ്യപ്പണി സംബന്ധിച്ചുയർന്ന ഏറ്റവും പുതിയ പരാതിയാണിത്. സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വിശദീകരണം...
എന്നാൽ ദാസ്യപ്പണി ചെയ്യാൻ വിസമ്മതിച്ചതിനാൽ സ്ഥലംമാറ്റിയെന്ന ആക്ഷേപം തെറ്റാണെന്നാണ് ജില്ലാ പോലീസ് നേതൃത്വത്തിന്റെ വിശദീകരണം. പോലീസുകാരന്റെ ആക്ഷേപം ശരിയല്ലെന്നും, പോലീസുകാരൻ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാലാണ് സ്ഥലംമാറ്റിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇക്കാര്യം അന്നുതന്നെ രജിസ്റ്ററിൽ രേഖപ്പെടുത്തിയതാണെന്നും ഇവർ കൂട്ടിച്ചേർത്തു. സ്ഥലംമാറ്റം കിട്ടിയ പോലീസുകാരൻ നിലവിലെ സാഹചര്യം മുതലെടുത്ത് പകതീർക്കുകയാണെന്നാണ് ഇവരുടെ സംശയം.
നിർദേശം...
അതേസമയം പോലീസിലെ ദാസ്യപ്പണി സംബന്ധിച്ച് കൂടുതൽ പരാതികൾ പുറത്തുവന്നതോടെ ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ഇതുസംബന്ധിച്ച് പുതിയ നിർദേശം പുറത്തിറക്കി. ഒരുകാരണവശാലം ക്യാമ്പ് ഫോളോവേഴ്സ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണിക്ക് പോകരുതെന്നാണ് അസോസിയേഷന്റെ നിർദേശം. ഇതിനിടെ, ദാസ്യപ്പണിയിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതോടെ പല ഉദ്യോഗസ്ഥരും ക്യാമ്പ് ഫോളോവേഴ്സിനെ തിരിച്ചയച്ചെന്നാണ് റിപ്പോർട്ട്.