കന്യാസ്ത്രീയ്ക്കെതിരെ സിഡിയുമായി പിസി ജോർജ്! മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശനം
കോട്ടയം: സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരുമായി ബന്ധപ്പെട്ട സിഡി കയ്യിലുണ്ടെന്ന് പറഞ്ഞ് ഏറെ നാള് കോളിളക്കമുണ്ടാക്കിയിട്ടുണ്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ഒരിടവേളയ്ക്ക് ശേഷം പിസി ജോര്‍ജ് അടുത്ത സിഡിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണ വിധേയനായ പീഡനക്കേസിലാണ് സിഡിയുമായി പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് എതിരെ പിസി ജോര്‍ജിന്റെ രംഗപ്രവേശം. ബിഷപ്പ് കേസില്‍ നേരത്തെയും പിസി ജോര്‍ജ് കന്യാസ്ത്രീയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു.
പിസി ജോര്‍ജ് വീണ്ടും
കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയ്ക്ക് എതിരെ പിസി ജോര്‍ജ് വീണ്ടും രംഗത്ത് വന്നത്. ബിഷപ്പുമായി കന്യാസ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രൂപതയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പീഡനപരാതിക്ക് പിന്നിലെന്നുമുള്ള നിലപാടുള്ള വ്യക്തിയാണ് പിസി ജോര്‍ജ്.
വീഡിയോ ദൃശ്യങ്ങൾ
ആ നിലപാട് തന്നെയാണ് പിസി ജോര്‍ജ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും. ആദ്യമായി പീഡിപ്പിക്കപ്പെട്ടതിന്റെ പിറ്റേന്ന് ബിഷപ്പും കന്യാസ്ത്രീയും ഒരു മാമോദീസ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ചടങ്ങ്. ഈ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പിസി ജോര്‍ജിന്റെ പക്കലുള്ളത്.
സന്തോഷത്തോടെ ഒരുമിച്ച്
ഈ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് തന്റെ പക്കലുള്ളത് എന്നാണ് പിസി ജോര്‍ജിന്റെ അവകാശവാദം. ആറ് ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. കയ്യിലുള്ള ഫോട്ടോകള്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയ പത്രക്കാര്‍ക്ക് മുന്നിലേക്ക് പിസി ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
പോലീസ് വ്യാജമൊഴിയുണ്ടാക്കുന്നു
എന്നാല്‍ ആ ചടങ്ങില്‍ കന്യാസ്ത്രീ ദുഖിതയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമം എന്നും പിസി ജോര്‍ജ് ആരോപിക്കുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കൃത്രിമമായി പോലീസ് തെളിവുണ്ടാക്കുകയാണ് എന്നും എംഎല്‍എ ആരോപിക്കുന്നു. കന്യാസ്ത്രീ ദുഖിതയായിരുന്നു എന്ന് ചടങ്ങിലെ ഫോട്ടോഗ്രാഫറില്‍ നിന്നും വ്യാജമൊഴി എഴുതി വാങ്ങിയെന്നും പിസി ജോര്‍ജ് പറഞ്ഞു.
വായ മൂടെടാ പിസി
നേരത്തെയും കന്യാസ്ത്രീയ്ക്ക് എതിരെ പിസി ജോർജ് രംഗത്ത് വന്നിരുന്നു. വേശ്യയെന്ന് വരെ കന്യാസ്ത്രീയെ വിളിക്കാൻ എംഎൽഎ മടി കാണിച്ചിരുന്നില്ല. പിന്നാലെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പിസി ജോർജിന് എതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. വായ മൂടെടാ പിസി എന്ന ഹാഷ്ടാഗിൽ പിസി ജോർജിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ ക്യാംപെയ്ൻ തന്നെ നടന്നു. തുടർന്ന് വേശ്യ പരാമർശത്തിൽ പിസി ജോർജ് ഖേദം പ്രകടിപ്പിച്ചു.
നാണംകെട്ട പരാമർശങ്ങൾ
എന്നാൽ മറ്റ് തരത്തിൽ കന്യാസ്ത്രീയെ അധിക്ഷേപിച്ചതിൽ പിസി ജോർജ് ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി ജോര്‍ജ് കോട്ടയത്തെ വാർത്താസമ്മേളനത്തിൽ ചോദിച്ചത്.
അവർ കന്യാസ്ത്രീയല്ല
കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നും പിസി ജോര്‍ജ് പറഞ്ഞു. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.
പോലീസിന് മുന്നിൽ ഉത്തരംമുട്ടി വിയർത്ത് ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പിന്റെ വായടപ്പിച്ചത് മൂന്ന് ചോദ്യങ്ങൾ