16 മണിക്കൂർ ഗരുഡൻ തൂക്കം.. ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം! അമ്മയെ കൊന്ന അക്ഷയിന് മൂന്നാംമുറ
Recommended Video
തിരുവനന്തപുരം: കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന് സമാനമാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. കൊട്ടിയത്തെ ജിത്തുവിനെ കൊലപ്പെടുത്തിയത് പോലെ തന്നെയാണ് അക്ഷയ് എന്ന യുവാവ് അമ്മയെ കൊന്ന ശേഷം കത്തിച്ചത്. നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അക്ഷയ് കൊലക്കുറ്റം സമ്മതിച്ചത്. ജില്ലാജയിലില്‍ തടവില്‍ കഴിയുന്ന അക്ഷയിന്റെ നേര്‍ക്ക് പോലീസ് മൂന്നാം മുറയടക്കം പ്രയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അതിക്രൂരമായ പീഡനമാണ് അക്ഷയിന് പോലീസില്‍ നിന്നും അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.
ദിലീപിന് വന്‍ തിരിച്ചടി.. പോലീസിനെതിരായ ചാണക്യതന്ത്രം പൊട്ടിച്ച് കോടതി.. സിഐ ബൈജു പൗലോസിന് ശാസന
അക്ഷയിന് ക്രൂര മര്‍ദ്ദനം
ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ റിപ്പോര്‍ട്ടിലാണ് ദീപ കൊലക്കേസിലെ പ്രതിയായ അക്ഷയിന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന കണ്ടെത്തലുള്ളത്. കഴിഞ്ഞ മാസം ജില്ലാ ജയിലില്‍ ആര്‍ ശ്രീലേഖ നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. തടവുകാരുടെ പരാതി കേള്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അപ്പോഴാണ് സെല്ലില്‍ തളര്‍ന്ന് കിടക്കുന്ന അക്ഷയ് ശ്രദ്ധയില്‍പ്പെട്ടത്.
പതിനാറ് മണിക്കൂർ പീഡനം
തുടര്‍ന്ന് അക്ഷയില്‍ നിന്നും ആര്‍ ശ്രീലേഖ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് പോലീസ് കസ്റ്റഡിയില്‍ അക്ഷയ് പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. തെളിവെടുപ്പിനായി അക്ഷയിനെ പേരൂര്‍ക്കട സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് പോലീസുകാര്‍ കൈവെച്ചത്. നീണ്ട പതിനാറ് മണിക്കൂറോളമാണ് അക്ഷയ് പോലീസ് മുറയ്ക്ക് വിധേയനായത്.
ജനനേന്ദ്രിയത്തിൽ ഈർക്കിൽ
തലകീഴായി പതിനാറ് മണിക്കൂര്‍ നേരം കെട്ടിത്തൂക്കിയായിരുന്നു പീഡനമെന്ന് അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഗരുഡന്‍ തൂക്കമെന്നാണ് ഈ പോലീസ് മൂന്നാം മുറ അറിയപ്പെടുന്നത്. അക്ഷയുടെ കൈകാലുകള്‍ പോലീസുകാര്‍ തല്ലിച്ചതച്ചു. മാത്രമല്ല ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗവും നടത്തി.
അവശനായി അക്ഷയ്
മര്‍ദനം മൂലമുണ്ടായ മുറിവുകള്‍ സ്പ്രേ പ്രയോഗിച്ച് മറച്ചാണ് പോലീസ് തന്നെ തെളിവെടുപ്പിന് കൊണ്ടുപോയത് എന്നും അക്ഷയ് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ആറാം തിയ്യതി വരെയാണ് അക്ഷയിനെ പോലീസ് തെളിവെടുപ്പിന് കൊണ്ട് പോയത്. ഏഴാം തിയ്യതി ആര്‍ ശ്രീലേഖ ജയിലില്‍ എത്തിയപ്പോള്‍ അക്ഷയ് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു.
ആർ ശ്രീലേഖയുടെ റിപ്പോർട്ട്
മറ്റ് തടവുകാര്‍ ശ്രീലേഖയെ കണ്ടപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയുണ്ടായി. എന്നാല്‍ അവശനായ അക്ഷയ്ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ജയിലില്‍ നിന്നും മര്‍ദ്ദനമേറ്റോ എന്ന കാര്യം ശ്രീലേഖ തിരക്കിയത്. അപ്പോഴാണ് പോലീസിന്റെ ഗരുഡന്‍ തൂക്കവും ഈര്‍ക്കില്‍ പ്രയോഗവും അടക്കമുള്ള കാര്യങ്ങള്‍ അക്ഷയ് വെളിപ്പെടുത്തിയത്.
നടപടിക്ക് ശുപാർശ
ജയില്‍ സൂപ്രണ്ട് സത്യരാജ് അക്ഷയിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജയില്‍ ഡോക്ടര്‍ പരിശോധന നടത്തി മര്‍ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. തെളിവിനായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങള്‍ ഡിജിപി ചിത്രീകരിച്ചു. സംഭവത്തില്‍ പേരൂര്‍ക്കട സിഐ സ്റ്റുവര്‍ട്ട് കീലര്‍, എസ്‌ഐ, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ നല്‍കി.
അമ്മയെ കൊന്ന് കത്തിച്ചു
അക്ഷയിന്റെ ചിത്രങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടും സഹിതമാണ് ഡിജിപിക്കും ആഭ്യന്തര മന്ത്രാലയത്തിനും ആര്‍ ശ്രീലേഖ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടേക്കും. ഡിസംബര്‍ 25നാണ് തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നത്. അമ്മയായ ദീപ അശോകിനെയാണ് 23കാരനായ അക്ഷയ് കൊലപ്പെടുത്തിയത്.
അഭിപ്രായ വ്യത്യാസം കാരണം
തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അക്ഷയ് അമ്മയെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം ബെഡ്ഷീറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃദേഹം കുഴിയിലിട്ട് കത്തിക്കുകയും ചെയ്തു. അമ്മയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഒളിച്ചോടിയെന്ന് പ്രചാരണം
ദീപയെ കൊലപ്പെടുത്തി കത്തിച്ച ശേഷം അമ്മയെ കാണാനില്ലെന്ന് അക്ഷയ് ബന്ധുക്കളെ അടക്കം വിളിച്ച് പറഞ്ഞു. സഹോദരിയെ സ്‌കൈപ്പില്‍ വിളിച്ച് അമ്മ ഒളിച്ചോടി പോയെന്ന് അറിയിച്ചു. ദീപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടാക്കാനും അക്ഷയിന് സാധിച്ചു. രാവിലെയും ദീപ തിരിച്ചെത്തിയില്ലെങ്കില്‍ പോലീസില്‍ പരാതി കൊടുക്കാനിരിക്കുകയായിരുന്നു ബന്ധുക്കള്‍.
പോലീസിനെ വിളിച്ചത് അക്ഷയ്
അതിനിടെയാണ് കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. കൈ ഒഴികെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അക്ഷയ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചതും. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോയി വന്നത് മുതല്‍ അമ്മയെ കാണാനില്ല എന്നാണ് ആദ്യവട്ട ചോദ്യം ചെയ്യലില്‍ അക്ഷയ് പോലീസിനോട് പറഞ്ഞത്. അക്ഷയിന്റെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു.
മയക്കുമരുന്നിന് അടിമ
ഇവരുടെ വീടിനോട് ചേര്‍ന്ന് നാല് വീടുകളുണ്ടായിട്ടും മൃതദേഹം കത്തിച്ചത് ആരും അറിഞ്ഞിരുന്നില്ല. പതിവായി രാത്രി ചവറ് കത്തിക്കാറുള്ളത് കൊണ്ട് തന്നെ തീ കണ്ടാലും ആരും ശ്രദ്ധിക്കുമായിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അടുത്ത വീട്ടുകാരുമായി ദീപയ്ക്ക് അടുപ്പം ഇല്ലായിരുന്നു. അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അയല്‍ക്കാര്‍ക്ക് യാതൊരു അറിവും ഇല്ല.മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു അക്ഷയ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
കുറ്റസമ്മതം നടത്തി അക്ഷയ്
അക്ഷയിന്റെ അച്ഛന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ചോദിക്കുമ്പോഴൊക്കെ പണം നല്‍കിയും എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുകയും ചെയ്തിട്ടും അഞ്ചോളം വിഷയങ്ങളില്‍ അക്ഷയ് തോറ്റത് ദീപയുമായി വഴക്കിന് കാരണമായി. ഇതാണ് അക്ഷയിനെ പ്രകോപിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പോലീസിന്റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറിയ അക്ഷയ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കുറ്റം സമ്മതിച്ചത്.