ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കണം.. സുപ്രധാന നിർദേശങ്ങളുമായി കേരള പോലീസ്
Recommended Video
പത്തനംതിട്ട: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിയോടെ സുരക്ഷ അടക്കം വലിയ ഉത്തരവാദിത്തങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് മുകളില്‍ വന്നിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ കൂടി തീര്‍ത്ഥാടനത്തിന് എത്തുന്ന സാഹചര്യത്തില്‍ തിരക്ക് വര്‍ധിക്കും. ഭക്തജനത്തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേരള പോലീസ്.
ശബരിമലയില്‍ ഒരു ദിവസം ദര്‍ശനത്തിനായി 80,000 ഭക്തരെ മാത്രം കടത്തി വിട്ടാല്‍ മതി എന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രധാന നിര്‍ദേശം. ഒരു ദിവസം 80,000ല്‍ അധികം ആളുകള്‍ പമ്പയിലും സന്നിധാനത്തിലും എത്തിയാല്‍ പതിനെട്ടാം പടിയില്‍ ഉള്‍പ്പെടെ അനിയന്ത്രിതമായ തിരക്കാവും അനുഭവപ്പെടുക.
ജനത്തിരക്ക് അധികമായാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ദര്‍ശനത്തിനായി എട്ട് മണിക്കൂറില്‍ അധികം നേരം കാത്ത് നില്‍ക്കേണ്ടി വരുമെന്നും പോലീസ് കരുതുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനുള്ള നീക്കം. അത് കൂടാതെ ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വേണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.
സ്ത്രീ തീര്‍ത്ഥാടകരെ കണക്കിലെടുത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നൂറ് വീതം വനിതാ പോലീസുകാരെ നിയോഗിക്കും. ഇത്തരം സുരക്ഷാ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമര്‍പ്പിക്കും. എന്നാല്‍ ഈ തീര്‍ത്ഥാടന കാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള സുരക്ഷയൊരുക്കാന്‍ സാധിക്കില്ല എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാവും.