മൺവിള തീപിടുത്തം: ശമ്പളം വെട്ടിക്കുറച്ചതിന് പ്രതികാരം.. 2 ജീവനക്കാർ കസ്റ്റഡിയിലെന്ന് സൂചന
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച മണ്‍വിള ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണശാലയിലെ തീപ്പിടുത്തം അട്ടിമറിയെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിന് പിന്നിലുളളവരെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ രണ്ട് പേരും ഫാമിലി പ്ലാസ്റ്റിക്‌സിലെ തന്നെ ജീവനക്കാരാണ് എന്നും സൂചനയുണ്ട്. ശമ്പളം വെട്ടിക്കുറച്ചതിലെ വൈരാഗ്യം കാരണം മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
പിടിയിലായിരിക്കുന്ന ഇവര്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ്. കമ്പനിയിലെ രണ്ട് ജോലിക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വെട്ടിക്കുറച്ചിരുന്നു. 3000 രൂപയാണ് വെട്ടിക്കുറച്ചത്. ഇവര്‍ ശമ്പളം കുറച്ചതിനെതിരെ കമ്പനി അധികൃതരോട് പ്രതിഷേധിച്ചിരുന്നു.
അപകടത്തിന് ശേഷം നടത്തിയ സിസിടിവി പരിശോധനയില്‍ ആണ് ഇവരെക്കുറിച്ചുളള സംശയം പോലീസിനുണ്ടായത്. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്ന ഇടത്ത് ഇവരെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ ഇവരിലൊരാള്‍ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് ഈ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
തുടക്കത്തില്‍ ഫാമിലി പ്ലാസ്റ്റികിലെ അപകടത്തില്‍ അട്ടിമറി സാധ്യത കമ്പനി അധികൃതര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് ആ സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ അട്ടിമറി തന്നെയാണ് എന്ന സൂചന അന്വേഷണ സംഘത്തിന് ലഭിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉളള രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരെ കൂടാതെ നേരത്തെ കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ട മൂന്ന് പേരെയും പോലീസ് സംശയിക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യമാണ് മണ്‍വിളയിലെ കമ്പനിയില്‍ തീപിടുത്തമുണ്ടായത്. 500കോടിയോളമാണ് തീപിടുത്തത്തിലെ നഷ്ടം.